സഞ്ജുവിന്റെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്തടിച്ച് കിഷന്‍; 'കന്നി സെഞ്ച്വറി' കരുത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
Cricket
സഞ്ജുവിന്റെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്തടിച്ച് കിഷന്‍; 'കന്നി സെഞ്ച്വറി' കരുത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ഫസീഹ പി.സി.
Saturday, 31st January 2026, 8:47 pm

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഇന്ത്യ അഞ്ച് വിക്കറ്റിന് 271 റണ്‍സെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ കിഷന്‍ സെഞ്ച്വറി അടിച്ചാണ് ടീമിന് കരുത്തായത്. താരം 43 പന്തില്‍ 103 റണ്‍സാണ് എടുത്തത്. 17ാം ഓവറിലെ അവസാന രണ്ട് പന്തില്‍ സിക്‌സടിച്ചാണ് താരം തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

പത്ത് സിക്‌സുകളും ആറ് ഫോറുമാണ് കിഷന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 239.53 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം കിവി ബാറ്റര്‍മാരെ തല്ലിച്ചതച്ചത്.

സെഞ്ച്വറിയടിച്ചതിന് പിന്നാലെ തന്നെ കിഷന്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ജേക്കബ് ഡഫിക്കാണ് വിക്കറ്റ്.

സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത സഞ്ജുവാണ് ആദ്യം മടങ്ങിയത്. പിന്നാലെ അഭിഷേക് ശര്‍മയും തിരികെ നടന്നു. 16 പന്തില്‍ 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് സിക്സും നാല് ഫോറുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്.

മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മടങ്ങി. താരം 30 പത്തില്‍ 63 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആറ് സിക്സും നാല് ഫോറുമുള്‍പ്പടെയാണ് താരത്തിനെ ഇന്നിങ്സ്.

പിന്നീടാണ് ഇന്ത്യയ്ക്ക് ഇഷാനെയും ഹര്‍ദിക് പാണ്ഡ്യയെയും നഷ്ടമായത്. ഹര്‍ദിക് 17 പന്തില്‍ 42 റണ്‍സെടുത്താണ് താരം മടങ്ങിയത്.

റിങ്കു സിങ് എട്ട് പന്തില്‍ എട്ട് റണ്‍സുമായും ശിവം ദുബെ രണ്ട് പന്തില്‍ ഏഴ് റണ്‍സുമായും പുറത്താവാതെ നിന്നു.

കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Ind vs NZ: Ishan Kishan maiden hit century against New Zealand in fifth T20I match

 

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി