ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20 മത്സരം ബെല്‍ഫാസ്റ്റില്‍ നടക്കുകയാണ്. ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 61 റണ്‍സാണ് എടുത്തത്. നിലവില്‍ തിലക് വര്‍മയും (20 പന്തില്‍ 22) അക്സര്‍ പട്ടേലുമാണ് (13 പന്തില്‍ 11) ക്രീസിലുള്ളത്.
മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു. ഇരുവരും ഗോള്‍ഡന്‍ ഡക്കായയാണ് മടങ്ങിയത്. ഇന്ത്യന്‍ വംശജനായ ജയ് മൂന്ദ്രക്കാണ് വിക്കറ്റ്.
റണ്‍സൊന്നും നേടാതെ പുറത്തായതോടെ സഞ്ജുവും അഭിഷേകും ഒരു വമ്പന്‍ നാണക്കേടും കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും തവണ ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനം എന്ന മോശം റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്.
സഞ്ജുവും അഭിഷേകും നാല് തവണയാണ് ഇന്ത്യന്‍ ജേഴ്സിയില്‍ ആദ്യ പന്തില്‍ പുറത്തായത്. ഈ ലിസ്റ്റില്‍ ഒന്നാമത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. അഞ്ച് തവണയാണ് താരം ഗോള്‍ഡന്‍ ഡക്കായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. ഹാരി ടെക്ടറുടെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ടീം മികച്ച സ്‌കോറുയര്‍ത്തിയത്. 47 പന്തില്‍ 53 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒപ്പം ബെന്‍ കാലിറ്റ്‌സ് 23 പന്തില്‍ 37 റണ്‍സെടുത്ത് മികവ് പുലര്‍ത്തി.
ഹാരി ടെക്ടർ.
ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവാണ്. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റുകളും ഹര്‍ഷിത് റാണ ഒരു വിക്കറ്റും പിഴുതു.
Content Highlight: Ind vs Ire: Sanju Samson and Abhishek Sharma rise to second spot in most golden duck for India in T20I