ആറ് റണ്‍സില്‍ ചരിത്രം പിറക്കും; പുതുനേട്ടമെഴുതാന്‍ രോഹിത്
Cricket
ആറ് റണ്‍സില്‍ ചരിത്രം പിറക്കും; പുതുനേട്ടമെഴുതാന്‍ രോഹിത്
ഫസീഹ പി.സി.
Saturday, 13th June 2026, 11:00 am

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്നാണ് (ജൂണ്‍ 13) മൂന്ന് മത്സരങ്ങളുള്ള പരമ്പരക്ക് തുടക്കമാവുക. ധര്‍മശാലയാണ് വേദി.

വണ്‍ ഓഫ് ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. മറുവശത്ത് ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുകയായിരിക്കും അഫ്ഗാന്റെ ലക്ഷ്യം.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 16000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാനുള്ള ആവസരമാണ് താരത്തിനുള്ളത്. ഇതിനായി 39കാരന് വേണ്ടത് വെറും ആറ് റണ്‍സാണ്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി രോഹിത് 15994 റണ്‍സ് നേടിയിട്ടുണ്ട്. ഇതിലേക്ക് ഒരു റണ്‍സ് കൂടി ചേര്‍ത്താല്‍ 16000 റണ്‍സ് നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറാകാന്‍ മുന്‍ നായകന് സാധിക്കും.

വിരേന്ദര്‍ സേവാഗ് മാത്രമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓപ്പണര്‍. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 16119 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഓപ്പണറായി 16000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരം എന്ന നേട്ടവും തന്റെ പേരില്‍ കുറിക്കാന്‍ രോഹിത്തിന് കഴിയും.

നിലവില്‍ സേവാഗിന് പുറമെ സനത് ജയസൂര്യ (ശ്രീലങ്ക), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ഗ്രെയാം സ്മിത്ത് ( സൗത്ത് ആഫ്രിക്ക), ഡെസ്മണ്ട് ഹെയ്ന്‍സ് (വെസ്റ്റ് ഇന്‍ഡീസ്), എന്നിവരാണ് ഈ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടം കുറിച്ചവര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍മാര്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സനത് ജയസൂര്യ – 563 – 19298

ക്രിസ് ഗെയ്ല്‍ – 506 – 18867

ഡേവിഡ് വാര്‍ണര്‍ – 462 – 18744

ഗ്രെയാം സ്മിത്ത് – 421 – 16950

ഡെസ്മണ്ട് ഹെയ്ന്‍സ് – 438 – 16120

വിരേന്ദര്‍ സേവാഗ് – 400 – 16119

രോഹിത് ശര്‍മ – 383 – 15994

Content Highlight: Ind vs Afg: Rohit Sharma  needs six runs to become second Indian opener to complete 16000 runs international cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി