ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളല്ല, ജനാധിപത്യത്തിന്റെ കൊലപാതകവും ജനങ്ങളുടെ ദുരിതവുമാണ് രാജ്യത്തിന്റെ പ്രതിച്ഛായ മലിനമാക്കുന്നതെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
എ.ഐ ഉച്ചകോടിക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ശ്രീനേറ്റിന്റെ പ്രതികരണം.
ഗോഡി മീഡിയകളെയും സുപ്രിയ ശ്രീനേറ്റ് വിമര്‍ശിക്കുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ഭീഷണിയില്‍ രാജ്യത്തെ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിശബ്ദത ലജ്ജാകരമെന്നാണ് ശ്രീനേറ്റിന്റെ വിമര്‍ശനം.
ചൈനയുടെ കടന്നുകയറ്റം വാർത്തയാക്കുന്നതിന് പകരം റോബോട്ടുകളെ വ്യാജമായി മഹത്വവത്ക്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ലാപ്‌ഡോഗ് മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് വിമര്‍ശനം.
2014ന് മുമ്പ് ജനിച്ച ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ‘നിര്‍ഭാഗ്യവശാല്‍’ എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുകയാണോ എന്നും സുപ്രിയ ചോദിച്ചു.
യു.എസ് സമ്മര്‍ദത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഡാറ്റകള്‍ കൈമാറുകയും ദേശീയ താത്പര്യങ്ങള്‍ ഉപേക്ഷിക്കുകയുമാണോ? പാലിന്റെ പേരില്‍ രാജ്യത്തെ ക്ഷീരകര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണോ കേന്ദ്രം ശ്രമിക്കുന്നത്? ഇതിനിടെ നിരപരാധികളായ കുട്ടികള്‍ക്ക് പാലിന് പകരം വെള്ളമാണ് കൊടുക്കുന്നതെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ കോണ്‍ഗ്രസ് ശക്തമായി ഉറച്ചുനില്‍ക്കുമെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
എ.ഐ.സി.സി സോഷ്യല്‍ മീഡിയ മേധാവി പവന്‍ ഖേരയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെയും ഹര്‍ദീപ് സിങ് പുരിയുടെയും പേര് വന്നപ്പോള്‍ അതൊന്നും ഇന്ത്യക്ക് അപമാനമായിരുന്നില്ലേ എന്ന് പവന്‍ ഖേര ചോദിച്ചു.
പ്രധാനമന്ത്രി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അതും രാജ്യത്തിന് അപമാനമായിരുന്നില്ലേ? ഒരു ചൈനീസ് റോബോട്ടിനെ ഇന്ത്യയുടേതായി ചിത്രീകരിച്ചപ്പോള്‍ അതും ഇന്ത്യക്ക് അപമാനമായിരുന്നില്ലേ?
ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ അത് ആ രാജ്യത്ത് വീണ്ടും സംഭവിക്കണമെന്നും പവന്‍ ഖേര പറഞ്ഞു. മോദിയും ഈ രാജ്യത്തെ മാധ്യമങ്ങളുമാണ് ഇപ്പോള്‍ യു.എസിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
Content Highlight: If protesting is a crime, it should happen again; Congress leaders support Youth Congress