ലൈംഗികാരോപണം: ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാനെ കുറ്റവിമുക്തനാക്കി; നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തിയ പ്രോസിക്യൂട്ടര്‍
International Criminal Court
ലൈംഗികാരോപണം: ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാനെ കുറ്റവിമുക്തനാക്കി; നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തിയ പ്രോസിക്യൂട്ടര്‍
അനിത സി
Sunday, 22nd March 2026, 10:25 am

ഹേഗ്:അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ കരിം ഖാനെ ലൈംഗികാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി.

ഐക്യരാഷ്ട്ര സഭയുടെ സമിതി നടത്തിയ അന്വേഷണറിപ്പോര്‍ട്ട് അവലോകനം ചെയ്ത ജഡ്ജിമാരുടെ പാനലാണ് കരിം ഖാനെ കുറ്റവിമുക്തനാക്കിയതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

കരിം ഖാന്‍ ഒരു തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും കര്‍ത്തവ്യ ലംഘനം നടത്തിയിട്ടില്ലെന്നും ജഡ്ജിമാര്‍ ഏകകണ്‌ഠേനെ പരാമര്‍ശിച്ചു. മൂന്ന് ജഡ്ജിമാരാണ് ഈ തീരുമാനമെടുത്തതെന്നും അതീവരഹസ്യമായ റിപ്പോര്‍ട്ട് മാര്‍ച്ച് ഒമ്പതിന് ഐ.സി.സിയുടെ എക്‌സിക്യൂട്ടീവ് മേല്‍നോട്ട സമിതിയായ ബ്യൂറോ ഓഫ് ദി അസംബ്ലി ഓഫ് സ്റ്റേറ്റ്‌സ് പാര്‍ട്ടി(എ.എസ്.പി)ക്ക് മുന്നില്‍ സമര്‍പ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ റിപ്പോര്‍ട്ട് ജഡ്ജിമാര്‍ പരിശോധിച്ചുവരികയായിരുന്നു. നിലവില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 125 അംഗരാജ്യങ്ങളില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ഈ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നുമാണ് സൂചന.

2024ല്‍ കരിം ഖാന്റെ ഓഫീസിലെ ഒരംഗമാണ് അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്ന് വാദത്തില്‍ ഉറച്ചുനിന്ന കരിം ഖാന്‍ അന്വേഷണത്തിനോട് സഹകരിക്കില്ലെന്നും നിലപാടെടുത്തിരുന്നു. തുടര്‍ന്ന് 2024 നവംബറില്‍ എ.എസ്.പിയുടെ പ്രസിഡന്‍സി യു.എന്‍ ഓഫീസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ് (ഒ.ഐ.ഒ.എസ് ) കരിം ഖാനെതിരെ അന്വേഷണത്തിന് അനുമതി നല്‍കി. അന്നുമുതല്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശവും യുദ്ധക്കുറ്റവും ചൂണ്ടിക്കാണിച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രോസിക്യൂട്ടറായിരുന്ന കരിം ഖാനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നത്.

2024 മേയ് മാസത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പ്രോസിക്യൂട്ടറാണ് കരിം ഖാന്‍.

ഈ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ യു.എസും സഖ്യകക്ഷികളും കരിം ഖാനെതിരെ സമ്മര്‍ദം ചെലുത്തിയിരുന്നു. കോടതിയില്‍ അദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു.

ഇസ്രഈല്‍ ഉന്നതര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കരിം ഖാനും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാര്‍, ആറ് ജഡ്ജിമാര്‍, ഫലസ്തീനിലെ യു.എന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍, മൂന്ന് ഫലസ്തീന്‍ എന്‍.ജി.ഒകള്‍ തുടങ്ങിയവര്‍ക്കെതിരെ സാമ്പത്തിക, വിസ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷ തയ്യാറാക്കുന്നതിനിടെ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ കരിം ഖാനെ ഫോണില്‍ വിളിച്ച് ഐ.സി.സിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഫലസ്തീന്‍ വിഷയത്തില്‍ വെല്ലുവിളിച്ചെന്നും നിഷ്പക്ഷമല്ലാതെ പെരുമാറിയെന്നും ആരോപിച്ച് കരിം ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രഈലിന്റെ പരാതി നിലവില്‍ ഐ.സി.സി ജഡ്ജിമാര്‍ അവലോകനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: ICC Chief Prosecutor Karim Khan acquitted of sex charges; Prosecutor who charged Netanyahu with war crimes

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.