നന്ദിയും കടപ്പാടും മറന്നിട്ട് ഒരു കാര്യവും ചെയ്യില്ല: അപർണ ബാലമുരളി
Malayalam Cinema
നന്ദിയും കടപ്പാടും മറന്നിട്ട് ഒരു കാര്യവും ചെയ്യില്ല: അപർണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th July 2025, 8:05 am

ഒരു സെക്കൻ്റ് ക്ലാസ് യാത്രയിലൂടെ സിനിമയിലേക്ക് വന്ന നടിയാണ് അപർണ ബാലമുരളി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയങ്കരിയായി. ഇപ്പോൾ സിനിമാമേഖലയെക്കുറിച്ച് സംസാരിക്കുകയാണ് അപർണ.

സിനിമ മറ്റുമേഖലകളെ പോലെയല്ലെന്നും ഒരുപാട് ഇടങ്ങളിലേക്ക് കടന്നുചെല്ലാനാകുമെന്ന് അപർണ പറയുന്നു. തനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പക്ഷെ മാറ്റങ്ങൾ വന്നാലും നന്ദിയും കടപ്പാടും എപ്പോഴും ഉണ്ടാകുമെന്നും അപർണ പറയുന്നു.

ഉണ്ണിമായയാണ് തന്നെ മഹേഷിൻ്റെ പ്രതികാരത്തിലൂടെ മെയിൻസ്ട്രീമിലേക്ക് കൊണ്ടുവന്നതെന്നും തന്നെ വിശ്വസിച്ചാണ് അത്രയും വലിയ വേഷം തന്നതെന്നും നടി കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു അപർണ.

‘സിനിമ മറ്റ് മേഖല പോലെയല്ല നമുക്ക് ഒരുപാട് ഇടങ്ങളിലേക്ക് കയറിച്ചെല്ലാനാവും. നിരവധി ആളുകളെ പരിചയപ്പെടാം. വ്യത്യസ്‌ത കഴിവുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം ജോലി ചെയ്യാനും അവരെ പരിചയപ്പെടാനുമൊക്കെ അവസരമുള്ള ഇൻഡസ്ട്രിയാണിത്. ആ നിലയിൽ സിനിമയിലേക്ക് വന്നശേഷം എനിക്ക് വളരെയധികം എക്സ്പോഷ‍ർ കിട്ടിയിട്ടുണ്ട്. ഒരു പത്തുവർഷം മുന്നേ സംസാരിച്ചതുപോലെയല്ല ഇന്ന് സംസാരിക്കുന്നത്. എന്റെ സംസാരരീതികൾ മാറിയിട്ടുണ്ടാകും. പക്ഷേ, എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും എന്നും നന്ദിയും കടപ്പാടും മനസിലുണ്ടാവും. അതുമറന്നിട്ട് ഞാനൊരിക്കലും ഒരു കാര്യവും ചെയ്യില്ല.

അഭിനയത്തിലേക്ക് ചുവട് വെച്ചത് ഒരു സെക്കൻ്റ് ക്ലാസ് യാത്രയിലൂടെയാണ്. ചെറിയൊരു വേഷമാണെങ്കിലും അതേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണിമായ ചേച്ചിയാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ എന്നെ മെയിൻസ്ട്രീം ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവരുന്നത്. എന്റെ ടീച്ചറായിരുന്നു ഉണ്ണിമായ ചേച്ചി. അന്ന് ഭാവന സ്റ്റുഡിയോ ഇന്നത്തെ പ്രൊഡക്ഷൻ ഹൗസ് ആയിട്ടില്ല. ആഷിഖ്, ദിലീഷേട്ടൻ, ശ്യാം പുഷ്കരൻ അവരൊക്കെയാണ് അന്നുണ്ടായിരുന്നത്. ഇപ്പോഴും ഇവരുടെ സിനിമയിലേക്ക് എന്നെ വിളിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കില്ല.

അവര് എന്നെ വിശ്വസിച്ചിട്ടാണ് മഹേഷിന്റെ പ്രതികാരത്തിൽ അത്രയും വലിയ റോൾ തന്നത്. സ്വന്തമായി കൈയിൽ നിന്ന് ഇട്ട് അഭിനയിക്കാനൊന്നും അന്ന് അറിയില്ല. ദിലീഷേട്ടൻ പറഞ്ഞ് തന്നതുപോലെ ചെയ്യുകയായിരുന്നു,’ അപർണ ബാലമുരളി പറയുന്നു.

Content Highlight: I will never do anything without forgetting gratitude and obligation says Aparna Balamurali