ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ ക്ഷണം ലഭിച്ചിരുന്നു, അത് നിരസിച്ചു: ആം ആദ്മി പാര്‍ട്ടി എം.പി ബല്‍ബീര്‍ സിങ് സീച്ചെവാള്‍
national news
ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ ക്ഷണം ലഭിച്ചിരുന്നു, അത് നിരസിച്ചു: ആം ആദ്മി പാര്‍ട്ടി എം.പി ബല്‍ബീര്‍ സിങ് സീച്ചെവാള്‍
ആദര്‍ശ് എം.കെ.
Sunday, 26th April 2026, 5:50 pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ (എ.എ.പി) ഏഴ് രാജ്യസഭാ എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്ന സാഹചര്യത്തില്‍, തന്നെയും ഈ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജ്യസഭാ എം.പി ബല്‍ബീര്‍ സിങ് സീച്ചെവാള്‍.

പാര്‍ട്ടി വിട്ട് ബി.ജെ.പിക്കൊപ്പം പോയ ഏഴ് എം.പിമാരില്‍ ഒരാളായ വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണില്‍ വിളിച്ച് ഇവരുടെ ആസാദ് ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ അത് നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

എ.എ.പിയുടെ പത്ത് രാജ്യസഭാ എം.പിമാരില്‍ രാഘവ് ഛദ്ദയും സാഹ്നിയുമടക്കം ഏഴുപേര്‍ പാര്‍ട്ടി വിട്ടതിനെ ‘ബേവഫായ്’ (വഞ്ചന) എന്നാണ് സീച്ചെവാള്‍ വിശേഷിപ്പിച്ചത്. പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി അവരെ രാജ്യസഭയിലേക്ക് അയച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ആസാദ് ഗ്രൂപ്പി’ലേക്ക് ലഭിച്ച ക്ഷണം വെള്ളിയാഴ്ച രാവിലെയാണ് സാഹ്നി തന്നെ വിളിച്ചതെന്ന് സീച്ചെവാള്‍ വെളിപ്പെടുത്തി.

പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്നതിനായി രാജ്യസഭാ അംഗങ്ങളുടെ ഒരു ‘ആസാദ് ഗ്രൂപ്പ്’ രൂപീകരിക്കുന്നുവെന്നും നിരവധി എം.പിമാര്‍ ഇതിനകം അതില്‍ ചേരാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും സാഹ്നി പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ഈ ഗ്രൂപ്പില്‍ ചേരാന്‍ തനിക്ക് യാതൊരു വിധ ഉദ്ദേശവുമില്ലെന്ന് സിച്ചെവാള്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് മാധ്യമ വാര്‍ത്തകളിലൂടെയാണ് ഈ എം.പിമാര്‍ എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വിവരം താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഘവ് ഛദ്ദയുടെയും സന്ദീപ് പഥകിന്റെയും തീരുമാനത്തില്‍ സീച്ചെവാള്‍ അത്ഭുതം പ്രകടിപ്പിച്ചു. പഞ്ചാബില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയോട് കടമയുണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ വഞ്ചന കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ തനിക്ക് സംസാരിക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും മിക്കവാറും എല്ലാ ചര്‍ച്ചകളിലും രാഘവ് ഛദ്ദയും സന്ദീപ് പഥകുമാണ് ആധിപത്യം പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശൂന്യവേളയിലോ സ്‌പെഷ്യല്‍ മെന്‍ഷനിലൂടെയോ മാത്രമാണ് ഞാന്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് എ.എ.പി വിട്ട് ബി.ജെ.പി പാളയത്തിലെത്തിയത്. ഇവരില്‍ ആറ് പേരും പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന രാജ്യസഭാ എം.പിമാരാണ്.

അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വ്യതിചലിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരുടെ കാലുമാറ്റം.

അതേസമയം, എം.പിമാരുടെ കൂറുമാറ്റത്തെത്തുടര്‍ന്ന് അവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഇതിനകം രാജ്യസഭാ ചെയര്‍മാന് ഹരജി നല്‍കിയിട്ടുണ്ട്.

 

Content Highlight: I was invited to join BJP, but I rejected it: Aam Aadmi Party MP Balbir Singh Seechewal

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.