ആരെയെങ്കിലും എം.എല്‍.എ ആക്കാനല്ല ഞാന്‍ രാജിവെച്ചത്; ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പരോക്ഷമായി എതിര്‍പ്പറിയിച്ച് പി.വി അന്‍വര്‍
Kerala News
ആരെയെങ്കിലും എം.എല്‍.എ ആക്കാനല്ല ഞാന്‍ രാജിവെച്ചത്; ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പരോക്ഷമായി എതിര്‍പ്പറിയിച്ച് പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 12:04 pm

നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പരോക്ഷമായി എതിര്‍പ്പറിയിച്ച് പി.വി.അന്‍വര്‍. യു.ഡി.എഫില്‍ നടക്കുന്നത് അന്തംവിട്ട ആലോചനയാണെന്നും ആരെയെങ്കിലും എം.എല്‍.എ ആക്കാനുള്ള തെരഞ്ഞെടുപ്പല്ല ഇതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

തോല്‍പ്പിച്ചില്ലെങ്കിലും പിണറായിക്കെതിരെ നിലപാട് പ്രതിഫലിപ്പിക്കുന്ന വഴി തെരഞ്ഞെടുക്കണോയെന്ന് തീരുമാനിക്കുമെന്നും ഏറനാട് മുമ്പ് ചെയ്തതാണെന്നും അതിന് അഞ്ച് ദിവസം മതിയെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ആരെയെങ്കിലും എം.എല്‍.എ ആക്കാനോ ആരുടെയെങ്കിലും സ്ഥാനം ഉറപ്പിക്കാനോ അല്ല താന്‍ രാജി വെച്ചതെന്നും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി ആയിരിക്കണം മത്സരിക്കേണ്ടതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവം വരാന്‍ പോകുന്നുവെന്നും നിലമ്പൂരില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ചിലപ്പോള്‍ പ്രഷര്‍ ചെയ്താല്‍ പേരിനൊരു സ്ഥാനാര്‍ത്ഥി ഉണ്ടായേക്കാമെന്നും വോട്ട് മറ്റേ പെട്ടിയിലായിരിക്കാമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിലെ വ്യാപാരികള്‍ പ്രതിഷേധിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ വെക്കാന്‍ പോകുകയാണെന്നും നിലമ്പൂരിലെ വ്യാപാരി വ്യവസായി സമൂഹം മോശപ്പെട്ടവരൊന്നുമല്ലെന്നും വലിയ സ്ട്രങ്ങ്ത്തുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുകയോ സെറ്റില്‍മെന്റില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ മറുഭാഗത്ത് ബി.ജെ.പിയുടെ വോട്ട് സി.പി.ഐ.എമ്മിന് പോകുമെന്നും അവര്‍ പറയുന്നു.

സി.പി.ഐ.എം രാഷ്ട്രീയം വിട്ട് ജാതി അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച് കഴിഞ്ഞ അയാളുടെ ജാതിയും മതവും നോക്കിയായിരിക്കും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുകയെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Content Highlight: I did not resign to make anyone an MLA; PV Anwar indirectly opposes making Aryadan Shaukat a candidate