2010ൽ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയിൽ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ഷെയ്ൻ നിഗം.

2016ൽ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നായകനായെത്തുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.


കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ബൾട്ടിയാണ്. തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും ഷൈൻ പ്രതിക്കൂട്ടിലായിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നി​ഗം.

‘എനിക്ക് കുറച്ച് സ്‌നേഹം തന്നാൽ മതി ഞാൻ ഒത്തിരി തിരിച്ചുതരും. അതുപോലും കിട്ടാത്ത സ്ഥലത്തുനിന്നും ആണ് ഞാൻ പ്രതികരിച്ചിട്ടുള്ളത്. നമ്മളെല്ലാം വർക്ക് ചെയ്യാനാണല്ലോ പോകുന്നത്. നമ്മളും വലിയ ബാക്ക്ഗ്രൗണ്ടിൽ നിന്നും വന്നിട്ടുള്ള ആളൊന്നുമില്ല. പക്ഷെ, അടിമത്തം എനിക്ക് തീരെ പറ്റില്ല. അതിന് മാത്രമാണ് ഞാൻ ഇന്നുവരെ പ്രതികരിച്ചിട്ടുള്ളു. എല്ലാവർക്കും മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നെ വിശ്വസിച്ച് ഇത്രയും ബഡ്‌ജറ്റിൽ ഒരു സിനിമ പ്രൊഡ്യൂസ് മലയാളത്തിൽ മറ്റാരും ചെയ്യില്ല. അപ്പോൾ അതിന് എനിക്ക് തിരിച്ചുകൊടുക്കാൻ പറ്റുന്നത് ഞാൻ 100 ശതമാനം തിരിച്ചുകൊടുക്കുന്നു. അത്രയേയുള്ളു,’ ഷെയ്ൻ നി​ഗം പറയുന്നു.

അടിമത്തം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ താൻ പ്രതികരിച്ചിട്ടുണ്ടെന്നും തന്റെ പ്രതികരണത്തിൽ ഒന്നിൽ പോലും തനിക്ക് റിഗ്രറ്റ് തോന്നിയിട്ടില്ലെന്നും ഷൈൻ നിഗം കൂട്ടിച്ചേർത്തു. ഓരോ അനുഭവങ്ങൾ കാരണമാണ് തനിക്ക് ഓരോ കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നതെന്നും അദ്ദേഹം പറയുന്നു.

ബൾട്ടിയിലെ കഥാപാത്രം ഒരു ലോക്കൽ ആയിരുന്നെന്നും അത്തരം ഒരു ലൈഫ് തനിക്ക് കാണാൻ പറ്റിയത് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട വലിയ പെരുന്നാൾ അഭിനയിച്ചതിന് ശേഷമാണെന്നും ഷൈൻ നിഗം പറഞ്ഞു. ആ സിനിമയിൽ വർക്ക് ചെയ്തവർ ഒരു തവണ പൊലീസ് സ്റ്റേഷനിൽ കിടന്നവരൊക്കെയായിരുന്നെന്നും റിയൽ ലൈഫ് കാണാൻ സാധിച്ചത് സിനിമയിൽ നിന്നാണെന്നും ഷെയ്ൻ നി​ഗം കൂട്ടിച്ചേർത്തു.

Content Highlight: I can’t stand slavery at all, that’s all I responded to says Shane Nigam