ഞാനും ബംഗാളിന്റെ മകളാണ്; സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മമതയ്‌ക്കെതിരെ രാഷ്ട്രപതി
India
ഞാനും ബംഗാളിന്റെ മകളാണ്; സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മമതയ്‌ക്കെതിരെ രാഷ്ട്രപതി
അനിത സി
Saturday, 7th March 2026, 9:17 pm

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയിട്ടും സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു. താനും ബംഗാളിന്റെ മകളാണെന്ന് രാഷ്ട്രപതി പറഞ്ഞു.

‘മമത ബാനര്‍ജിക്ക് തന്നോട് ദേഷ്യമായിരിക്കാം. പക്ഷേ അത് കുഴപ്പമില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത ബാനര്‍ജി എന്റെ സഹോദരിയാണ്, അനിയത്തിയാണ്. എന്നോട് ദേഷ്യപ്പെട്ടാലും ഞാന്‍ ആശംസകള്‍ നേരുന്നു’, ദ്രൗപതി മുര്‍മു പറഞ്ഞു.

ഒമ്പതാമത് അന്താരാഷ്ട്ര സന്താള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കാനാണ് രാഷ്ട്രപതി പശ്ചിമ ബംഗാളിലെത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തേണ്ടതായിരുന്നു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും സ്വീകരിക്കാനെത്തിയില്ല. കൂടാതെ, പരിപാടിയുടെ വേദി നിരവധി തവണ മാറ്റുകയും ചെയ്തു.

സുരക്ഷാ കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വേദി മാറ്റിയത്. എന്നാല്‍ വിഷയത്തിലെ നീരസം രാഷ്ട്രപതി പരസ്യമായി പ്രകടിപ്പിച്ചു. പരിപാടിയുടെ വേദി നിരവധി തവണ മാറ്റിയതോടെ പ്രയാസം നേരിട്ടതായും രാഷ്ട്രപതി വിമര്‍ശിച്ചു.

ഗോസൈന്‍പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിച്ചതിന് ശേഷം രാഷ്ട്രപതി ബിധാന്‍നഗര്‍ പാടം സന്ദര്‍ശിക്കുകയും മരം നടുകയും ചെയ്തു. അഞ്ച് ലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഈ മൈതാനത്തായിരുന്നു സാന്താള്‍ സമ്മേളനം നടക്കേണ്ടിയിരുന്നത്. പക്ഷെ സര്‍ക്കാര്‍ ഈ വേദി മാറ്റി. ഗോസൈന്‍പൂരിലെ വേദി ഏറെ അകലെയാണ്. ആരും വരാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി അങ്ങനെയങ്ങ് പോകുമെന്ന് കരുതിയിരുന്നിരിക്കാമെന്നും രാഷ്ട്രപതി പ്രതികരിച്ചു.

പൊതുവെ രാഷ്ട്രപതി എവിടെയെങ്കിലും സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരും. എന്നാല്‍, ഇവിടെ മുഖ്യമന്ത്രി വന്നില്ല. ഗവര്‍ണറെ മാറ്റിയതുകൊണ്ട് അദ്ദേഹത്തിനും വരാനായില്ല. പരിപാടിയുടെ തീയതി നേരത്തെ നിശ്ചയിച്ചതായിരുന്നുവെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.

മമത സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി. ബംഗാളിലേത് ഇന്ത്യ വിരുദ്ധ സര്‍ക്കാരാണ്. രാഷ്ട്രത്തിന്റെ തലവനായ രാഷ്ട്രപതിയെ അപമാനിക്കലാണിത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നിയമലംഘനമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബംഗാളിലെ ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.

രാഷ്ട്രത്തിലെ ഉന്നത സ്ഥാനം വഹിക്കുന്ന രാഷ്ട്രപതിക്ക് സംഭവിച്ചത് ആ സ്ഥാനത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.


അപമാനകരമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. എന്നാല്‍, വിമര്‍ശനങ്ങളെ തള്ളി മമത ബാനര്‍ജിയും രംഗത്തെത്തി. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രപതിക്ക് അറിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്നും അവര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണമാണ് ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് അരൂപ് ചക്രവര്‍ത്തി പറഞ്ഞു.

എസ്.ഐ.ആറിനെതിരെ പോരാടുന്ന മുഖ്യമന്ത്രി ജനങ്ങളുടെ അവകാശങ്ങള്‍ക്ക് കൂടി വേണ്ടിയാണ് പോരാടുന്നത്. രാഷ്ട്രപതി നല്ല വ്യക്തിയാണെന്ന് എല്ലാവര്‍ക്കുറിയാം. മമതയുടെ വാശി അവര്‍ക്ക് മനസിലാകുമെന്നും അരൂപ് ചക്രവര്‍ത്തി പറഞ്ഞു.

Content Highlight: I am also a daughter of Bengal; President slams Mamata Banerjee

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.