നാണംകെട്ട തോല്‍വി; കോച്ചിനെ പുറത്താക്കി, ഏഴ് താരങ്ങളെ തിരിച്ചയച്ച് പാകിസ്ഥാന്‍
Sports News
നാണംകെട്ട തോല്‍വി; കോച്ചിനെ പുറത്താക്കി, ഏഴ് താരങ്ങളെ തിരിച്ചയച്ച് പാകിസ്ഥാന്‍
ആദർശ് എം.കെ.
Tuesday, 1st September 2026, 1:01 pm

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും വന്‍ തോല്‍വികള്‍ക്ക് പിന്നാലെ, ടീമിലും കോച്ചിങ് സ്റ്റാഫിലും വന്‍തോതിലുള്ള അഴിച്ചുപണികള്‍ നടത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമര്‍ ഗുല്‍ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കുകയും, ഏഴ് പ്രമുഖ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സര്‍ഫറാസ് അഹമ്മദിന് പകരം വൈറ്റ്‌ബോള്‍ പരിശീലകനായ മൈക്ക് ഹെസ്സണ്‍ ചുമതലയേറ്റു. ഉമര്‍ ഗുല്ലിന് പകരം മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ആഷ്‌ലി നോഫ്‌കെയെയാണ് പാകിസ്ഥാന്‍ നിയമിച്ചിരിക്കുന്നത്.

സീനിയര്‍ താരം മുഹമ്മദ് റിസ്‌വാന്‍, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്, മുന്‍ ടെസ്റ്റ് നായകന്‍ സല്‍മാന്‍ അലി ആഘ, ഓള്‍റൗണ്ടര്‍ ആമിര്‍ ജമാല്‍, ഖുറാം ഷെഹ്‌സാദ്, അലി ഉസ്മാന്‍, മുഹമ്മദ് അവൈസ് സഫര്‍ എന്നിവരെയാണ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി നാട്ടിലേക്ക് തിരിച്ചയച്ചത്.

ഇവര്‍ക്ക് പകരം സയീം അയ്യൂബ്, അബ്ദുള്ള ഫസല്‍, സ്പിന്‍ ഓള്‍റൗണ്ടര്‍ അറഫാത്ത് മിന്‍ഹാസ് എന്നിവര്‍ക്ക് പുറമെ അരങ്ങേറ്റക്കാരായ സാദ് ബേഗ് (കായിദ് ഇ അസം ട്രോഫി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്), ഇടംകയ്യന്‍ പേസര്‍ മുഹമ്മദ് ഇമ്രാന്‍ ജൂനിയര്‍ (ഇടങ്കയ്യന്‍ പേസര്‍), പേസര്‍മാരായ മുഹമ്മദ് ഇമ്രാന്‍ റസാഉള്ള എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-0 ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

ഹെഡിങ്‌ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയും, ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ 194 റണ്‍സിന്റെ തോല്‍വിയുമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. നാല് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും പാകിസ്ഥാന് 200 റണ്‍സ് തികയ്ക്കാനായിരുന്നില്ല.

പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ഒമ്പതിന് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും.

പാകിസ്ഥാന്‍: പുതുക്കിയ സ്‌ക്വാഡ്‌

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്ദുള്ള ഫസല്‍, അറഫാത്ത് മിന്‍ഹാസ്, അസാന്‍ അവൈസ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് ഇമ്രാന്‍ ജൂനിയര്‍, മുഹമ്മദ് ഗാസി ഗോറി (വിക്കറ്റ് കീപ്പര്‍), റസാഉള്ള, സാദ് ബേഗ് (വിക്കറ്റ് കീപ്പര്‍), സായിം അയൂബ്, സാജിദ് ഖാന്‍, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ്, ഉബൈദ് ഷാ.

 

Content Highlight: Humiliating defeat; Pakistan sacks coach and sends back seven players.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.