പതിനൊന്ന് വര്‍ഷമായിട്ടും ദയാഹരജി പരിഗണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് എങ്ങനെ കഴിഞ്ഞു?
Dool Talk
പതിനൊന്ന് വര്‍ഷമായിട്ടും ദയാഹരജി പരിഗണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് എങ്ങനെ കഴിഞ്ഞു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2013, 3:01 pm

ഫേസ് ടു ഫേസ്/ നവനീത് ബുള്ളര്‍

ദേവീന്ദര്‍ പാല്‍ ബുള്ളറിനെ നവനീത് ബുള്ളര്‍ വിവാഹം ചെയ്യുന്നത് 1991 ഡിസംബര്‍ 21 ന് മൂന്ന് മാസം മുന്‍പാണ്. 1993 ലെ കാര്‍ബോംബ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവീന്ദര്‍ പാല്‍ ബുള്ളര്‍ ഇന്ന് വധശിക്ഷയും കാത്ത് ജയിലില്‍ കിടക്കുന്നു. അന്നത്തെ കാര്‍ബോംബ് ആക്രമണത്തിന് ശേഷം ദേവീന്ദറും മണീന്തര്‍ജിത്ത് സിങ് ബിട്ടയും മറ്റ് പതിനൊന്ന് പേരും ഒളിവില്‍ പോയി. എന്നാല്‍ പോലീസ് ദേവീന്ദറിന്റെ അച്ഛനേയും അമ്മാവനേയും അടുത്തമറ്റൊരു ബന്ധുവിനേയും നവനീതിന്റെ അച്ഛനേയും അറസ്റ്റ് ചെയ്തു.

ആ സംഭവത്തിന് ശേഷം നവനീത് പിന്നെ തന്റെ ഭര്‍ത്താവിനെ കാണുന്നത് 2001 ല്‍ ജയിലില്‍ വെച്ചാണ്. ഇപ്പോള്‍ വാന്‍ കൗവര്‍ ആശുപത്രിയില്‍ നഴ്‌സായി സേവമനുഷ്ഠിക്കുന്ന നവനീത് ഇത്രയും കാലം ദേവീന്ദറിന് വേണ്ടി നിയമപോരാട്ടം നടത്തുകയായിരുന്നു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം വധശിക്ഷ ജീവപര്യന്തമാക്കാനുള്ള ന്യായീകരണമാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ ഇവരുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. []

ഇത് ന്യായവിധിയല്ലെന്നും രാഷ്ട്രീയ തീരുമാനമാണെന്നും അവര്‍ പ്രതികരിച്ചു. തീവ്രവാദ സംഘടനയായ “ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ്” അംഗമായ ദേവീന്ദര്‍ പാല്‍ ബുള്ളറിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളികൊണ്ടുള്ള സുപ്രീംകോടതി വിധി നീതിപൂര്‍വമല്ലെന്നും, വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയുടെ ശാരീരികമാനസിക നില കോടതി പരിഗണിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു.

സുപ്രീം കോടതി വിധിയ്‌ക്കെതിരെയുള്ള ആദ്യ പ്രതികരണം ?

ഇത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ഈ വിധിയില്‍ നിയമപരമായി ഒന്നുമില്ല. കാരണം നിയമത്തിലധിഷ്ഠിതമായല്ല കോടതി ഈ കേസിനെ കണ്ടത്. സുപ്രീംകോടതി വിധി നീതിപൂര്‍വമല്ലെന്ന് ഉറപ്പിച്ച് പറയാനാകും. കാരണം വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയുടെ ശാരീരികമാനസിക നില കോടതി പരിഗണിച്ചില്ല.

ഈ രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നില്ല. പതിനൊന്ന് വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷം ഒരാളുടെ ദയാഹരജി എങ്ങനെയാണ് രാഷ്ട്രപതി തള്ളുക? ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയില്‍ വരെ സമ്മര്‍ദ്ദം ഉണ്ടായി. ദയാഹരജി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വിധി വന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്.

ബുള്ളര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ വധശിക്ഷ നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. അദ്ദേഹം ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരും അറിയുന്നില്ല, ഒരു മനുഷ്യനാണെന്ന പരിഗണനയെങ്കിലും അദ്ദേഹത്തിന് നല്‍കണം.

Devinder Pal Singh Bhullar, ദേവീന്ദര്‍ പാല്‍ സിങ് ബുള്ളര്‍

ബുള്ളര്‍ക്ക് രണ്ടാമതൊരു ശിക്ഷ കൂടി അനുഭവിക്കേണ്ട അവസ്ഥയാണെന്ന് താങ്കള്‍ പറഞ്ഞല്ലോ?

കേസില്‍ 18 വര്‍ഷമായി ജയില്‍ കിടക്കുന്ന അദ്ദേഹം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മാനസികമായി അദ്ദേഹം തകര്‍ന്നു. അങ്ങനെയാണെങ്കില്‍ വധശിക്ഷ നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്.

18 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച് മാനസികമായും ശാരീരികമായും തകര്‍ന്ന വ്യക്തിക്ക് രണ്ടാമതൊരു ശിക്ഷകൂടി അനുഭവിക്കേണ്ട അവസ്ഥയാണ്.

സുപ്രീംകോടതി വിധി നീതിപൂര്‍വമല്ലെന്ന് ഉറപ്പിച്ച് പറയാനാകും. കാരണം വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയുടെ ശാരീരികമാനസിക നില കോടതി പരിഗണിച്ചില്ല

അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ എങ്ങനെയാണ്?

കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയര്‍ ഏന്‍ഡ് അലെയ്ഡ് സയന്‍സസില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ മനോനില താളംതെറ്റിയ നിലയിലാണ്. സ്വന്തം കൈകൊണ്ട് ഭക്ഷണം വാരികഴിക്കാനോ കുളിക്കാനോ അദ്ദേഹത്തിന് കഴിയുന്നില്ല. മറ്റാരുടെയെങ്കിലും സഹായത്തോടെയാണ് ഇപ്പോള്‍ അതെല്ലാം നടക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. എന്നാല്‍ എന്നോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എങ്ങോട്ടോ എന്തെല്ലാമോ ഓര്‍ത്തപോലെ നോക്കിനില്‍ക്കുന്നതല്ലാതെ ഒരു വാക്ക് പോലും സംസാരിച്ചില്ല. 48 വയസ്സായ അദ്ദേഹത്തിന്റെ ശരീരഭാരം എത്രയോ കുറഞ്ഞു. അതിന് പുറമെ ഹൃദയത്തിനും തകരാറുണ്ട്.

ബുള്ളറുടെ ദയാഹരജി സുപ്രീം കോടതിയും രാഷ്ട്രപതിയും നിരവധി തവണ തള്ളിയാണ്, ഇപ്പോഴും താങ്കള്‍ക്ക് നീതിപീഠത്തില്‍ വിശ്വാസമുണ്ടോ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിയമപരമായി യുദ്ധം ചെയ്യാന്‍ പോകരുതെന്ന് ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചിരുന്നു. പക്ഷപാതപരമായാണ് ഇന്ത്യയിലെ കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അന്ന് പലരും പറഞ്ഞിരുന്നത്. നിയമപോരാട്ടം നടത്തുന്നതിലെ പ്രതീക്ഷ നഷ്ടപ്പെട്ടു. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതി 30 വര്‍ഷം നീതിക്കു വേണ്ടി പോരാടിയിട്ടും നീതി നിഷേധിക്കപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു.  ജഗദീഷ് ടൈറ്റ്‌ലറെ പോലെയുള്ളവരെ സംരക്ഷിക്കാനുള്ളതാണ് ഇന്ത്യയിലെ നീതിപീഠം. തെളിവുകളെല്ലാം അയാള്‍ക്കെതിരായിരുന്നിട്ടും അയാളെ ഒരു തീവ്രവാദിയായി കാണാന്‍ നീതിപീഠം തയ്യാറായില്ല. എന്നാല്‍ നേരിട്ടുള്ള തെളിവുകള്‍ ഇല്ലാതിരുന്നിട്ടു കൂടി ബുള്ളറിനെ തീവ്രവാദിയായി മുദ്രകുത്തി.

 Devinder Pal Singh Bhullar Familiy കീഴ്‌ക്കോടതിയും മേല്‍ക്കോടതിയും ബുള്ളറെ കുറ്റക്കാരനായാണല്ലോ കണ്ടത് ?

കീഴ്‌കോടതികളിലും ഹൈക്കോടതിയിലും കേസ് വിചാരണചെയ്യുമ്പോള്‍ ശക്തമായി വാദിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നത്. ഞങ്ങളുടെ കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും പഞ്ചാബ് പൊലീസിന്റെപീഡനത്തെ ഭയന്ന് കേസില്‍ ഇടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മാവനേയും കൊന്നത് പോലീസാണ്. അതിന് ശേഷം ഞാനും എന്റെ കുടുംബവും കാനഡയിലേക്ക് താമസം മാറി. 2001 ന് ശേഷമാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. നിരവധി തവണ ബുള്ളര്‍ എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം കഠിനമായ പീഡനത്തിന് ഇരയാവുന്നുണ്ടെന്ന്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മതത്തിലും അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഒപ്പിടിവിക്കുകയാണ് ചെയ്തത്. എങ്കിലും ബുള്ളറിനെതിരെ നേരിട്ടുള്ള തെളിവുകള്‍ ഇല്ലാത്തതിനാല്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.

2003ല്‍ വധശിക്ഷക്കെതിരെ ഹരജി നല്‍കുമ്പോള്‍ കപില്‍ സിബലായിരുന്നു ബുള്ളറിന്റെ അഭിഭാഷകന്‍. സുപ്രീംകോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് അദ്ദേഹവും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് എല്ലാ പ്രതീക്ഷയും അസ്തമിച്ചു.

ഇനിയെന്താണ് ചെയ്യാന്‍ പോകുന്നത് ?

നിയമത്തിന്റെ എല്ലാ വഴികളും ഉപയോഗിച്ച് കഴിഞ്ഞു, ആകെയുള്ള പ്രതീക്ഷ ഞങ്ങളുടെ സിഖ് തലവനായ അകാല്‍ തഖ് ജാതേദറിനടുത്തും ശിരോമണി അക്കാലി ദാലിനടുത്തുമായിരുന്നു. അവര്‍ വഴി സര്‍ക്കാരിനെ സമീപിക്കാമെന്നായിരുന്നു കരുതിയത്.  എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി. രോഗബാധിതനാണെന്ന പരിഗണനപോലും അദ്ദേഹത്തിന് നല്‍കിയില്ല. ഇനി എന്നെങ്കിലും അവര്‍ രഹസ്യമായി അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കും. അത് തീര്‍ച്ചയാണ്.

കടപ്പാട്: ദി ഹിന്ദു

doolnews-andoid