തിരുവനന്തപുരം: സ്വവർഗ ലൈംഗികത മാനസിക രോഗമാണെന്നും അത് ചികിത്സിച്ച് മാറ്റണമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി.
അത്തരം പ്രവണതകൾ സമൂഹത്തിൽ അരാചകത്വം ഉണ്ടാക്കുമെന്നും ഗുരുതര ശാരീരിക പ്രശ്നവുമായി ജനിക്കുന്നവർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കെ.എം.ഷാജി പറഞ്ഞു.
10 വോട്ടിനു വേണ്ടി താൻ നിലപാട് മാറ്റില്ലെന്നും റിപ്പോർട്ടർ ചാനലിന്റെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ലിംഗ പ്രശ്നം ഉണ്ടായി ജനിക്കുന്ന ആളുകളാണ് മോസ്റ്റ് ഡിസർവിങ് കമ്മ്യൂണിറ്റിയെന്നും ശാസ്ത്രക്രിയ നടത്തി അവർ രക്ഷപ്പെട്ടു വരികയെന്നല്ലാതെ വേറെ സൊല്യൂഷൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ജി.ബി.ടി ക്യു എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാൻ കഴിയില്ലെന്നും അതാണ് തന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെസ്ബിയൻസിനെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് ശാരീരികേച്ഛയാണെങ്കിൽ ഹോമോസെക്ഷ്വലിനെയും ലെസ്ബിയനെയും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അത് മനോരോഗമാണെന്നും മനോരോഗത്തെ ചികിത്സിക്കണമെന്നും സംശയമില്ലാത്ത കാര്യമാണെന്നും തന്റെ നിലപാട് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരീരികേച്ഛ നടപ്പിലാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ഇച്ഛകൾക്ക് വേണ്ടി മനുഷ്യൻ ജീവിക്കാൻ തുടങ്ങിയാൽ രാജ്യത്ത് അനാർക്കി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വോട്ടുകൾക്ക് വേണ്ടി എന്നല്ല ഒരുതരത്തിലും ഗേ, ലെസ്ബിയൻ സെക്സ് രീതിയെ അംഗീകരിക്കുന്നില്ല.
അത് തന്റെ സ്വാതന്ത്ര്യമാണ്. അത് പറയാൻ തനിക്ക് മടിയുമില്ല. അതിനകത്ത് കാപട്യം കാണിക്കേണ്ട ആവശ്യവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
‘ടി.പി ചന്ദ്രശേഖരനെ കൊന്നിട്ട് 51ന്നാമത്തെ വെട്ടുവെട്ടുന്ന ഷാഫിക്ക് രക്തം കാണുമ്പോൾ ഒരു ഭയങ്കര സംതൃപ്തിയാണ്. ചീറ്റിതെറിക്കുന്ന രക്തം കാണുമ്പോൾ ഉള്ള സംതൃപ്തി അവന്റെ സൈക്കോളജിക്കൽ പ്രശ്നമാണ്. അവന്റെ മാനസിക പ്രശ്നവും ശാരീരിക പ്രശ്നവും പരിഹരിക്കാൻ നിങ്ങളുടെ സമൂഹത്തിൽ സമ്മതിക്കുമോ,’ കെ.എം ഷാജി ചോദിച്ചു.
ഈ രാജ്യത്തിലെ സോഷ്യൽ സിറ്റുവേഷനെ അപകടപ്പെടുത്തുന്ന കാര്യത്തെ അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Homosexuality is a mental illness; it should be treated and changed: KM Shaji