ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ ദേവസ്വം ബോർഡിന് വിമർശനവുമായി ഹൈക്കോടതി
Kerala
ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ ദേവസ്വം ബോർഡിന് വിമർശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 12:33 pm

കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജന തിരക്കിൽ ദേവസ്വം ബോർഡിന് വിമർശനവുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനമുണ്ടായില്ലെന്നും വരുന്ന ജനങ്ങളെ തിക്കിലും തിരക്കിലും കയറ്റി വിടുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമർശിച്ചു.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ എത്രപേരെ കയറ്റാൻ കഴിയുമെന്നതിനുള്ള കൃത്യമായ കണക്കുണ്ടോയെന്നും ആറുമാസം മുമ്പേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ശാസ്ത്രീയമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സോണുകളായി തിരിച്ച് എത്രപേരെ ഒരേ സമയം പരമാവധി എത്രപേരെ ഉൾകൊള്ളാൻ സാധിക്കുമെന്നതിന് കൃത്യമായ കണക്കുവേണമെന്നും ഇതനുസരിച്ച് മാത്രമേ ആളുകളെ കയറ്റി വിടാൻ സാധിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.

സ്പെഷ്യൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച ഹരജി ദേവസ്വം ബോർഡ് ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്

ഇത് പൊലീസിന്റെ കയ്യിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്നും എല്ലാ സോണുകളിലെക്കും വിദഗ്ധ സംഘത്തെ വിന്യസിക്കണമെന്നും ശബരിമലയിലേക്ക് ഒരേസമയത്ത് എത്രപേരെവെച്ച് സന്നിധാനത്തേക്ക് എത്തിക്കാൻ കഴിയുമെന്ന് ഇവരുടെ നിയന്ത്രണത്തിൽ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.

Content Highlight: High Court criticizes Devaswom Board over uncontrolled crowding at Sabarimala