ഗാംഗുലി ആറ്, ബ്രൂക്ക് ഒന്ന്; ബംഗാള്‍ ടൈഗറിനൊപ്പം ചരിത്ര നേട്ടത്തില്‍
T20 world cup
ഗാംഗുലി ആറ്, ബ്രൂക്ക് ഒന്ന്; ബംഗാള്‍ ടൈഗറിനൊപ്പം ചരിത്ര നേട്ടത്തില്‍
ആദര്‍ശ് എം.കെ.
Wednesday, 25th February 2026, 1:42 pm

2026 ടി-20 ലോകകപ്പില്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് സൂപ്പര്‍ 8ലെ രണ്ടാം മത്സരവും ത്രീ ലയണ്‍സ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് പന്ത് ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 51 പന്തില്‍ നൂറ് റണ്‍സടിച്ചാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പാകിസ്ഥാന് ചരമഗീതം പാടിയത്. നാല് സിക്‌സറും പത്ത് ഫോറും അടക്കം 196.08 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ബ്രൂക്കിന്റെ പ്രകടനം.

മത്സരത്തില്‍ ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ് പല്ലേക്കലെ സാക്ഷ്യം വഹിച്ചത്. ഈ പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്കും പിന്നാലെ സെമിയിലേക്കുമെത്തിച്ചു. ബ്രൂക്ക് തന്നെയാണ് കളിയിലെ താരവും.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലും ഹാരി ബ്രൂക് സ്ഥാനം കണ്ടെത്തി. ആറ് സെഞ്ച്വറിയുമായി സാക്ഷാല്‍ സൗരവ് ഗാംഗുലി ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ലിസ്റ്റിലാണ് ആദ്യ സെഞ്ച്വറിയോടെ ബ്രൂക്കും ഇടം പിടിച്ചിരിക്കുന്നത്.

സൗരവ് ഗാംഗുലി 

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – എത്ര സെഞ്ച്വറി എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – ഇന്ത്യ – 6

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 5

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 3

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 2

സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ് – 2

സനത് ജയസൂര്യ – ശ്രീലങ്ക – 2

ബ്രെണ്ടന്‍ ടെയ്‌ലര്‍ – സിംബാബ് വേ – 2

ഗ്ലെന്‍ ടര്‍ണര്‍ – ന്യൂസിലാന്‍ഡ് – 2

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 1*

അലിസ്റ്റര്‍ കാംബെല്‍ – സിംബാബ്‌വേ – 1

മാര്‍ട്ടിന്‍ ക്രോ – ന്യൂസിലാന്‍ഡ് – 1

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 1

ഫാഫ് ഡു പ്ലെസി – സൗത്ത് ആഫ്രിക്ക – 1

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 1

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 1

കപില്‍ ദേവ് – ഇന്ത്യ – 1

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 1

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 1

വില്യം പോര്‍ട്ഫീല്‍ഡ് – അയര്‍ലന്‍ഡ് – 1

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 1

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 1

രോഹിത് ശര്‍മ – ഇന്ത്യ – 1

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 1

ആന്‍ഡ്രൂ സ്‌ട്രോസ് – ഇംഗ്ലണ്ട് – 1

സ്റ്റീവ് വോ – ഓസ്‌ട്രേലിയ – 1

ഹാരി ബ്രൂക്ക്. Photo: ICC

അതേസമയയം, സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരവും വിജയിച്ചാണ് ഹാരി ബ്രൂക്കും ഇംഗ്ലണ്ടും സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. സൂപ്പര്‍ 8ലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആധിപത്യമുറപ്പിക്കാന്‍ തന്നെയാകും ത്രീ ലയണ്‍സ് ഒരുങ്ങുന്നത്.

ഫെബ്രുവരി 27നാണ് സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Harry Brook joins the elite list of captains scoring century in ICC Tournaments

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.