2007 മുതല്‍ ഒറ്റ ക്യാപ്റ്റന്‍ വിചാരിച്ചിട്ടും സാധിക്കാത്തത്; തിരുത്തിയെഴുതിയത് ടി-20 ലോകകപ്പിന്റെ ചരിത്രം
T20 world cup
2007 മുതല്‍ ഒറ്റ ക്യാപ്റ്റന്‍ വിചാരിച്ചിട്ടും സാധിക്കാത്തത്; തിരുത്തിയെഴുതിയത് ടി-20 ലോകകപ്പിന്റെ ചരിത്രം
ആദര്‍ശ് എം.കെ.
Wednesday, 25th February 2026, 1:00 pm

 

2026 ടി-20 ലോകകപ്പില്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സൂപ്പര്‍ 8ലെ രണ്ടാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

51 പന്തില്‍ നൂറ് റണ്‍സടിച്ചാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പാകിസ്ഥാന് ചരമഗീതം പാടിയത്. നാല് സിക്‌സറും പത്ത് ഫോറും അടക്കം 196.08 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ബ്രൂക്കിന്റെ പ്രകടനം.

ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ജോസ് ബട്‌ലറും അടക്കമുള്ളവര്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെ വിജയത്തിലേക്കും സെമിയിലേക്കുമെത്തിച്ചു. ബ്രൂക്ക് തന്നെയാണ് കളിയിലെ താരവും.

പാകിസ്ഥാനെതിരായ സെഞ്ച്വറിക്ക് പിന്നാലെ ടി-20 ലോകകപ്പ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന ഐതിഹാസിക നേട്ടവും ബ്രൂക്കിന്റെ പേരില്‍ പിറവിയെടുത്തു. ലോകകപ്പില്‍ ഒരു നായകന്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്ന കാഴ്ചയ്ക്ക് പത്താം എഡിഷന്‍ വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ഇതിനൊപ്പം ടി-20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ നേട്ടവും സ്വാഭാവികമായി ബ്രൂക്ക് സ്വന്തമാക്കി. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ലിന്റെ 98 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് ബ്രൂക്കിന്റെ ചരിത്ര സെഞ്ച്വറി പിറന്നത്.

ടി-20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – പാകിസ്ഥാന്‍ – 100 – 2026*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ – 98 – 2010

ലോര്‍കന്‍ ടക്കര്‍ – അയര്‍ലന്‍ഡ് – ഒമാന്‍ – 94* – 2026

രോഹിത് ശര്‍മ – ഇന്ത്യ – ഓസ്‌ട്രേലിയ – 92 – 2024

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 88 – 2009

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 86* – 2026

ഹാരി ബ്രൂക്ക്. Photo: ICC

ഈ സെഞ്ച്വറിക്ക് പിന്നാലെ 2026 ടി-20 ലോകകപ്പില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും ബ്രൂക്കിന് സാധിച്ചു. ആറ് മത്സരത്തില്‍ നിന്നും 33.67 ശരാശരിയില്‍ 202 റണ്‍സാണ് ബ്രൂക്ക് അടിച്ചെടുത്തത്.

അതേസമയയം, സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരവും വിജയിച്ചാണ് ഹാരി ബ്രൂക്കും ഇംഗ്ലണ്ടും സെമി ഫൈനലിന് യോഗ്യത നേടിയത്. സൂപ്പര്‍ 8ലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആധിപത്യമുറപ്പിക്കാന്‍ തന്നെയാകും ത്രീ ലയണ്‍സ് ഒരുങ്ങുന്നത്.

ഫെബ്രുവരി 27നാണ് സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ടിന്റെ അവസാന മത്സരം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

 

Content Highlight: Harry Brook becomes the 1st captain to score century in T20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.