'ഗെയ്ല്‍ വാഴുന്ന സിംഹാസനത്തില്‍ ഗെയ്‌ലിനൊപ്പം'; വെടിക്കെട്ടില്‍ പിറന്നത് ലോകകപ്പിലെ രണ്ടാം ചരിത്രം!
Cricket
'ഗെയ്ല്‍ വാഴുന്ന സിംഹാസനത്തില്‍ ഗെയ്‌ലിനൊപ്പം'; വെടിക്കെട്ടില്‍ പിറന്നത് ലോകകപ്പിലെ രണ്ടാം ചരിത്രം!
ശ്രീരാഗ് പാറക്കല്‍
Wednesday, 25th February 2026, 8:08 am

ടി-20 ലോകകപ്പ് 2026ല്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. പല്ലെക്കേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ത്രീ ലയണ്‍സ് വിജയം സ്വന്തമാക്കിയത്. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രീ ലയണ്‍സ് 19.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ടി-20 ലോകകപ്പ് 2026ല്‍ സെമി ഫൈനലില്‍ കയറുന്ന ആദ്യ ടീമാകാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ്. 51 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം. ടി-20 ലോകകപ്പ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കാപ്റ്റനാണ് ഹാരി. മാത്രമല്ല താരത്തിന്റെ കന്നി ടി-20 സെഞ്ച്വറി കൂടിയാണിത്.

ഇതിനെല്ലാം പുറമെ മറ്റൊരു കിടിലന്‍ റെക്കോഡും ബ്രൂക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബ്രൂക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍). വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലാണ്. രണ്ടാം സ്ഥാനത്ത് ഗെയ്‌ലും ബ്രൂക്കുമാണ് ഈ നേട്ടം പങ്കുവെക്കുന്നത്.

ടി-20 ലോകകപ്പില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 47 – ഇംഗ്ലണ്ട്

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 50 – സൗത്ത് ആഫ്രിക്ക

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 50 – പാകിസ്ഥാന്‍

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്) – 51 – ബംഗ്ലാദേശ്

ബ്രൂക്കിന് പുറമെ 23 പന്തില്‍ 28 റണ്‍സ് നേടിയ വില്‍ജാക്‌സും 15 പന്തില്‍ 16 റണ്‍സ് നേടിയ സാം കറനും നിര്‍ണായകമായി. ഒടുക്കം തോല്‍വിയുടെ വക്കില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച് ടീമിനെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഉസ്മാന്‍ താരീഖും മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സഹിബ്‌സാദ ഫര്‍ഹാനാണ്. 45 പന്തില്‍ 63 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ബാബര്‍ അസവും ഫഖര്‍ സമാനും 25 റണ്‍സ് വീതം ടീമിനായി നേടി. പിന്നാലെത്തിയ ഷദാബ് ഖാന്‍ 23 റണ്‍സുമായി റണ്‍ഔട്ടായി. മറ്റാര്‍ക്കും ടീമിനായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദില്‍ റഷീദും ഒരു വിക്കറ്റ് നേടി.

Content Highlight: Harry Brook became the second fastest player to score a century in T20 World Cup history

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ