ഞങ്ങള്‍ മൊബൈലില്‍ കളിക്കുകയായിരുന്നു; അപ്പോഴാണ് പൊലീസ് ഞങ്ങള്‍ക്കുനേരെ വെടിവെച്ചത്: കശ്മീരില്‍ ആക്രമണത്തിനിരയായ 17കാരന്റെ സുഹൃത്തുക്കള്‍ പറയുന്നു
Kashmir Turmoil
ഞങ്ങള്‍ മൊബൈലില്‍ കളിക്കുകയായിരുന്നു; അപ്പോഴാണ് പൊലീസ് ഞങ്ങള്‍ക്കുനേരെ വെടിവെച്ചത്: കശ്മീരില്‍ ആക്രമണത്തിനിരയായ 17കാരന്റെ സുഹൃത്തുക്കള്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 10:47 am

 

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ വലിയ തോതിലുള്ള അടിച്ചമര്‍ത്തലാണ് ജമ്മുകശ്മീര്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടന്നതെന്നാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായ 17കാരന്‍ ഹാരിസ് അഹമ്മദിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

ശ്രീനഗറിലെ ഫത്തേ കഡല്‍ പ്രദേശത്താണ് താരിഖ് അഹമ്മദിന്റെ സ്വദേശം. കഴിഞ്ഞ മൂന്ന് ദിവസമായി ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മരണവുമായി മല്ലിടുകയാണ് അഹമ്മദ്.

‘അവന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് പെല്ലറ്റുകാരണം ആഴത്തിലുള്ള മുറിവുണ്ട്.’ അഹമ്മദ് ചികിത്സയില്‍ കഴിയുന്ന വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ ചില പെല്ലറ്റുകള്‍ വയറില്‍ തുളച്ചുകയറിയിട്ടുണ്ട്. മുഖത്തും തലയിലും കഴുത്തിലും ഷോള്‍ഡറുകളിലുമെല്ലാം പെല്ലറ്റുകളുണ്ട്.’ ഡോക്ടര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഹമ്മദ് ജീവനോടെ ഇരിക്കുന്നുവെന്നത് അത്ഭുതമാണ്.’ എന്നാണ് മറ്റൊരു ഡോക്ടര്‍ പറഞ്ഞത്. അഹമ്മദിന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

ആഗസ്റ്റ് 20ന് രാത്രി അത്താഴവും കഴിച്ച് ശീതളപാനീയം വാങ്ങാനായി രാത്രി ഒമ്പതരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അഹമ്മദ് എന്നാണ് അവന്റെ അമ്മാവന്‍ ഫാറൂഖ് അഹമ്മദ് പറയുന്നത്. കടയുടെ മുമ്പില്‍ കൂടിയിരുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് അവന്‍ പോയി. അവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഷോപ്പിനു മുമ്പിലൂടെ പൊലീസ് വാഹനം കുതിച്ചു പായുമ്പോള്‍ ഞങ്ങളെല്ലാവരും ഞങ്ങളുടെ മൊബൈലില്‍ കളിക്കുന്ന തിരക്കിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദംകേട്ടു. അത് വെടിവെപ്പിന്റെ ശബ്ദമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അടുത്ത നിമിഷം അഹമ്മദ് താഴെ രക്തത്തില്‍ കുളിച്ച് വീണു കിടക്കുന്നതാണ് കണ്ടത്.’ ദൃക്‌സാക്ഷിയായ അഹമ്മദിന്റെ സുഹൃത്ത് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തു.

മൂന്നു മക്കളില്‍ മൂത്തവനാണ് അഹമ്മദ്. പിതാവ് അബ്ദുള്‍ റഹിം സമീപത്ത് ഒരു ഇറച്ചി കട നടത്തുകയാണ്.