ഗസ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രഈല്‍ ആക്രമണത്തില്‍ വധിച്ചതിനെ അപലപിച്ച് ഹമാസ്. ടെഹ്‌റാനില്‍ ഇസ്രഈല്‍ നടത്തിയ വഞ്ചനാപരമായ ആക്രമണമാണ് അലി ലാരിജാനിയുടെയും മകന്റെയും മറ്റ് നിരവധി പേരുടെയും ജീവനെടുത്തതെന്ന് ഹമാസ് ബുധനാഴ്ച പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഫലസ്തീന്റെ ലക്ഷ്യങ്ങള്‍ക്കായി ലാരിജാനി എന്നും പിന്തുണച്ചിരുന്നുവെന്നും ഇറാന്റെ നേതൃത്വത്തിനും പൊതുജനങ്ങളുടെയും കൊലപാതകത്തിലും അനുശോചനം രേഖപ്പെടുത്തി.
ഇറാനെതിരെ യു.എസ്-ഇസ്രഈല്‍ സഖ്യം നടത്തുന്നത് നഗ്നമായ ആക്രമണമാണെന്നും ഹമാസ് വിമര്‍ശിച്ചു.
‘ക്രൂരമായ സയണിസ്റ്റ്-അമേരിക്കന്‍ ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയ അലി ലാരിജാനിയെയും എല്ലാ രക്തസാക്ഷികളെയും ഓര്‍ത്ത് ഞങ്ങള്‍ വിലപിക്കുന്നു.
ഫലസ്തീന്‍ ലക്ഷ്യത്തെയും നമ്മുടെ നിയമാനുസൃതമായ അവകാശങ്ങളെയും പിന്തുണയ്ക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ മാന്യമായ നിലപാടുകളോട് ഹമാസ് പൂര്‍ണമായി കടപ്പെട്ടിരിക്കുന്നു’, പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നത് യു.എസും ഇസ്രഈലുമാണെന്നും ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഹമാസ് വിശദമാക്കി.
ലാരിജാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. നിര്‍ണായകവും ഖേദകരവുമായ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി മുന്നറിയിപ്പ് നല്‍കി.
പിന്നാലെ, ലാരിജാനി കൊല്ലപ്പെട്ടതായി ബുധനാഴ്ച ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്‍ സൈനിക നേതൃത്വത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ലാരിജാനി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകത്തിന് പിന്നാലെ സൈന്യത്തിന്റെ നിലപാടുകള്‍ കൈക്കൊണ്ടിരുന്ന നേതാവായിരുന്നു ലാരിജാനി.
‘ഇറാന്റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച വ്യക്തിയാണ് ലാരിജാനി, ഒടുവില്‍ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി, അഭിമാനത്തോടെ രക്തസാക്ഷിത്വം വഹിച്ചു’, ഇറാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞതായി മെഹ്ര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Hamas condemns Larijani’s death; says it is indebted to him for speaking out for Palestine