ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല: ടി.എം.സി
India
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല: ടി.എം.സി
നിഷാന. വി.വി
Monday, 16th February 2026, 11:46 am

കൊല്‍ക്കത്ത: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

ഗുജറാത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അതിഥി തൊഴിലാളിയുടെ മരണം സുരക്ഷാ പ്രതിസന്ധികളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ടി.എം.സി പറഞ്ഞു.

ഗുജറാത്തിലെ ഒരു റസ്‌റ്റോറന്റില്‍ ഹോട്ടല്‍ അറ്റന്‍ഡന്റായി ജോലി ചെയ്തിരുന്ന 38 വയസുകാരിയായ യുവതിയെ താമസസ്ഥലത്ത് മരിച്ചതായി കണ്ടെത്തിയിരുന്നു.

പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ദ്ധമാന്‍ സ്വദേശിയായ സോനാപുരി ബൈരാഗ്യയാണ് മരിച്ചത്.

ഇതിന് പിന്നാലെയായിരുന്നു ടി.എം.സി ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

ബംഗാളില്‍ നിന്നുളള അതിഥി തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങള്‍ തൊഴിലാളികളുടെ സുരക്ഷയേയും അന്തസിനേയും കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നവെന്നും ടി.എം.സി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.

ഭാഷപരവും സാംസ്‌കാരികവുമായ വിവേചത്തിന്റെ ഫലമാണിതെന്നും ടി.എം.സി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഫണ്ട് തടഞ്ഞതോടെ ബൈരാഗ്യയുടെ കുടുംബം ദുരിതത്തിലായെന്നും ഉപജീവന മാര്‍ഗം തേടിയാണ് ഗുജ്‌റാത്തിലേക്ക് ഉപജീവനമാര്‍ഗം തേടിയാണ് ഗുജറാത്തിലേക്ക് പോയതെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. ഇതില്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു.

ബൈരാഗ്യ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് കാണിച്ച് സഹോദരി ഷെഫാലി കര്‍മാക്കര്‍ പരാതി നല്‍കിയിട്ടുണ്ട്.

അടുത്തിടെ മഹാരാഷ്ട്രയിലെ പൂനെയില്‍ മറ്റൊരു ബംഗാളി തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ആ കേസിന്റെ ഗൗരവം കുറച്ചുകാണാന്‍ ബി.ജെ.പി ശ്രമിച്ചുവെന്നും ടി.എം.എസി പറഞ്ഞു. ഇത്തരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ ബി.ജെ.പി ഭരണകൂടത്തിന്റെ പരാജയമാണെന്നും ടി.എം.സി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ഒറ്റപ്പെട്ട മരണങ്ങളെപ്പോലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഭാഷാപരമായ വിവേചനമായി ചിത്രീകരിക്കാനാണ് ടി.എം.സി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ദേബ്ജിത് സര്‍കാര്‍ പറഞ്ഞു.

ബംഗാളി സംസാരിക്കുന്നതിന്റെ പേരില്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന വാദം തെറ്റാണെന്നും ബി.ജെ.പി കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് യുവാക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്നും ബംഗാളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

Content Highlight: Guest workers are not safe in BJP-ruled states; TMC

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.