ടെല്‍അവീവ്: 2023 ഒക്ടോബര്‍ മുതല്‍ തുടങ്ങിവെച്ച ഒരു യുദ്ധത്തിലും ഇസ്രഈല്‍ സൈന്യത്തിന് വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഭൂരിഭാഗം ഇസ്രഈലി കുടിയേറ്റക്കാരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്.
ഗസയിലെ വംശഹത്യ യുദ്ധം, ലെബനനിലെ സൈനിക നീക്കം, ഇറാനെതിരെ യു.എസുമായി ചേര്‍ന്ന് ആരംഭിച്ച യുദ്ധം, യെമനിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങള്‍, ആഭ്യന്തര രാഷ്ട്രീയ ഭിന്നതകള്‍ എന്നിവയ്ക്കിടയില്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത തകരുന്നതായാണ് പുതിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇസ്രഈലിന്റെ പൊതു പ്രക്ഷേപകരായ കെ.എ.എന്‍ ഏപ്രില്‍ 28നാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്.
ഒക്ടോബര്‍ 7ന് ഗസയ്‌ക്കെതിരെ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം ഒരു മേഖലയിലും വിജയം നേടാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് 57 ശതമാനം കുടിയേറ്റക്കാരും വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു. .
കേവലം 28 ശതമാനം പേര്‍ മാത്രമാണ് ഏതെങ്കിലും ഒരു മേഖലയില്‍ വിജയം കണ്ടതായി അവകാശപ്പെടുന്നത്. ബാക്കി 15 ശതമാനം പേര്‍ക്ക് വിഷയത്തില്‍ വ്യക്തമായ നിലപാടില്ല.
സിറിയയില്‍ ഇസ്രഈല്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നത് വെറും 17% പേര്‍ മാത്രമാണ്. ഗസയിലും ഇറാനിലും ഇസ്രഈല്‍ സൈന്യം അമ്പേ പരാജയമാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. വെറും 16% പേര്‍ മാത്രമാണ് സൈന്യത്തിന് വിജയമുണ്ടായെന്ന് കരുതുന്നത്.
ലെബനനില്‍ സൈന്യം വിജയിച്ചെന്ന് 14% പേരും യെമനില്‍ സൈന്യത്തിന് എന്തെങ്കിലും നേട്ടം ഉണ്ടാക്കാനായെന്ന് വെറും 12% പേരും മാത്രമാണ് വിശ്വസിക്കുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈന്യത്തിന്റെ ഇടപെടല്‍ വിജയകരമാണെന്ന് വിശ്വസിക്കുന്നത് വെറും 11% പേര്‍ക്ക് മാത്രമാണ്.
ഹമാസിന്റെയും ഹിസ്ബുള്ളയുടെയും സായുധ സാന്നിധ്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും ഒക്ടോബര്‍ 7 മാതൃകയിലുള്ള ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും 73 ശതമാനം ആളുകളും വിശ്വസിക്കുന്നുണ്ട്.
തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറാന്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ വോട്ടെടുപ്പ് ഫലങ്ങളെ ശരിവെക്കുന്നുണ്ട്.
ഹിസ്ബുള്ളയുടെ ശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രഈലിന്റെ സൈനിക പ്രതിരോധത്തിലെ വിടവുകള്‍ തുറന്നുകാട്ടിയതായാണ് വിലയിരുത്തല്‍.
ഇസ്രഈലി പത്രമായ മാരിവ്, ഈ സൈനിക നീക്കത്തെ ‘പരാജയത്തിലും കയ്പ്പിലും അവസാനിച്ച ഒരു യുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്.
അധിനിവേശ പ്രദേശങ്ങളുടെ വടക്കന്‍ ഭാഗത്തുള്ള കുടിയേറ്റക്കാരെ ഭരണകൂടം അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും പത്രം വിമര്‍ശിച്ചു.
സൈനിക പരാജയങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിടുന്ന അഴിമതി കേസുകളും രാജ്യത്ത് വലിയ ഭിന്നതയുണ്ടാക്കുന്നുണ്ട്.
നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്ക് മാപ്പ് നല്‍കുന്നതിനെ 26 ശതമാനം പേരും എതിര്‍ക്കുന്നുണ്ട്. 56 ശതമാനം പേരാണ് മാപ്പ് നല്‍കാമെന്ന് പറയുന്നത്.
വഞ്ചന, കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ മൂന്ന് കേസുകളില്‍ 2020 മുതല്‍ നെതന്യാഹു വിചാരണ നേരിടുകയാണ്. കഴിഞ്ഞ നവംബര്‍ 30ന്, കുറ്റം സമ്മതിക്കുകയോ രാജിവയ്ക്കുകയോ ചെയ്യാതെ അദ്ദേഹം പ്രസിഡന്‍ഷ്യല്‍ മാപ്പിനായി അപേക്ഷിച്ചത് വലിയ വിവാദമായിരുന്നു.
നിലവിലുള്ള നിയമപ്രകാരം മാപ്പിന് അര്‍ഹനാകണമെങ്കില്‍ കുറ്റസമ്മതം അനിവാര്യമാണ്. എന്നാല്‍ തന്റെ വിചാരണ വൈകിപ്പിക്കുന്നതിനായി നെതന്യാഹു യുദ്ധങ്ങള്‍ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് വിമര്‍ശനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഏപ്രില്‍ 27 ന് കോടതി അദ്ദേഹത്തിന്റെ വിചാരണ മാറ്റിവെച്ചിരുന്നു.
ആഭ്യന്തര സമ്മര്‍ദങ്ങള്‍ക്ക് പുറമെ രാജ്യാന്തര തലത്തിലും നെതന്യാഹു കടുത്ത ഭീഷണി നേരിടുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2024 മുതല്‍ നെതന്യാഹുവിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗസയില്‍ പട്ടിണിയെ ആയുധമായി ഉപയോഗിച്ചതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന ആക്രമണങ്ങളില്‍ 70,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
Content Highlight: Gaza, Lebanon, Yemen, Syria, Iran;Israeli military ‘failed on all fronts’: Poll