ഗണേഷ്-യാമിനി ചര്‍ച്ച: സ്വത്തും പണവും നല്‍കാന്‍ ധാരണ
Kerala
ഗണേഷ്-യാമിനി ചര്‍ച്ച: സ്വത്തും പണവും നല്‍കാന്‍ ധാരണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2013, 12:28 am

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും മധ്യസ്ഥ ചര്‍ച്ച നടത്തി. യാമിനിക്കും മക്കള്‍ക്കും സ്വത്തും പണവും നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. []

എന്നാല്‍ ഗണേഷ് പരസ്യമായി മാപ്പു പറയണമെന്ന യാമിനിയുടെ ആവശ്യത്തില്‍ ധാരണയായില്ല. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതി ഒത്തു തീര്‍പ്പാക്കുന്നതിനാണ് ചര്‍ച്ച നടന്നത്.

യാമിനിയുമായി ഒത്തുതീര്‍പ്പിന് തയ്യറാണെന്നും ഇതിനായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നും വെള്ളിയാഴ്ച ഗണേഷിന്റെവക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഉച്ചയ്ക്കുശേഷം ഗണേഷിനെയും യാമിനെയെയും ചേംബറിലേക്ക് വിളിച്ച ജഡ്ജി ആദ്യം ഒരുമിച്ച് ചര്‍ച്ച നടത്തി. പിന്നീട് ഇരുവരുമായി ഒറ്റക്കൊറ്റയ്ക്കും അഭിഭാഷകര്‍ക്കൊപ്പവും ചര്‍ച്ച നടത്തി.

വഴുതക്കാട് ടാഗോര്‍ നഗറിലെ വീടും 10. 5 സെന്റ് സ്ഥലവും യാമിനിയുടെയും കുട്ടികളുടെയും പേരില്‍ നല്‍കാന്‍ തയ്യാറാണെന്ന് ഗണേഷ് കോടതിയെ അറിയിച്ചു. വീട്ടില്‍ നിന്നും യാമിനിയെയും കുട്ടികളെയും പുറത്താക്കില്ല.

യാമിനിക്ക് നല്‍കേണ്ട 25 ലക്ഷം രൂപയുടെ ചെക്ക് വെള്ളിയാഴ്ച തന്നെ കൈമാറാനും സന്നദ്ധത അറിയിച്ചു. ബാക്കി 50 ലക്ഷം രൂപ കുട്ടികളുടെ പേരില്‍ പിന്നീട് നല്‍കും. ഈ തുകയുടെ നോമിനിയായി യാമിനിയെ വെയ്ക്കാമെന്നും ഗണേഷ് അറിയിച്ചു.

ഈ നിര്‍ദേശങ്ങളെല്ലാം യാമിനി അംഗീകരിച്ചെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തും വിധം പ്രസ്താവന നടത്തിയതിന് ഗണേഷ്‌കുമാര്‍ പരസ്യമായി മാപ്പുപറയണമെന്ന് യാമിനി ആവശ്യപ്പെട്ടു.

ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഗണേഷ് കുമാറും യാമിനി തങ്കച്ചിയും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഇരുവര്‍ക്കും കര്‍ശന നിര്‍ദേശമുള്ളതായാണ് സൂചന.

പ്രതിമാസം രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കണമെന്നും യാമിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.

25000 രൂപ പ്രതിമാസവരുമാനമുള്ള തനിക്ക് രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്ന് ഗണേഷ് കോടതിയെ അറിയിച്ചു. എം.എല്‍.എ. എന്ന നിലയിലെ അലവന്‍സുകളും വാടക ഇനത്തിലെ കുറഞ്ഞ തുകയും മാത്രമാണ് വരുമാനം. സിനിമയാണ് തൊഴില്‍ എങ്കിലും അതില്‍ നിന്നുള്ള വരുമാനം സ്ഥിരതയുള്ളതല്ലെന്നും ഗണേഷ്‌കുമാര്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ കെ. ബി. ഗണേഷ്‌കുമാറിനെ ചോദ്യം ചെയ്യുമെന്ന് നിയമസഭാ സ്?പീക്കറെ െ്രെകംബ്രാഞ്ച് കത്തിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്നാണ് ചോദ്യം ചെയ്യുന്നതെന്നും മറ്റും ഉദ്യോഗസ്ഥര്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ അറിയിച്ചിട്ടില്ല.