കൗമാരക്കാരനെ മര്‍ദ്ദിച്ച ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്കെതിരെ നിയമനടപടി; പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹരജി
New Zealand Shooting
കൗമാരക്കാരനെ മര്‍ദ്ദിച്ച ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്കെതിരെ നിയമനടപടി; പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 2:35 pm

സിഡ്‌നി: ന്യൂസിലാന്‍ഡ് വെടിവെയ്പിന് കാരണക്കാര്‍ കുടിയേറ്റക്കാരായ മുസ്‌ലിംങ്ങളാണെന്ന് പറഞ്ഞതിന് ചീമുട്ടയേറ് കിട്ടിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നിയമനടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഫ്രേസര്‍ ആനിങ്ങിന്റെ തലയില്‍ മുട്ടയെറിഞ്ഞ പതിനേഴുകാരന്‍ വില്‍ കോണലിയെ സെനറ്റര്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ക്വീന്‍സ്‌ലാന്‍ഡ് സെനറ്ററുടെ പ്രസ്താവന നാണക്കേടാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചിരുന്നു. ഇതിനെ ന്യൂസിലാന്‍ഡ് സ്വാഗതം ചെയ്തിരുന്നു.

ഏപ്രില്‍ 11ന് പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഫ്രേസര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേസെടുക്കുകയാണെങ്കില്‍ ഫ്രേസര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമാവും.

സെനറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ  947,573 ആളുകളാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നത്.

മുസ്ലിം കുടിയേറ്റക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുമ്പോള്‍ അതിനെല്ലാം കാരണം തീവ്ര വെളുപ്പ് ദേശീയതയും അതിശ്രേഷ്ഠതവാദവുമാണെന്ന് പറയുന്നത് “”ക്‌ളീഷേ”” ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ഫ്രേസര്‍ പരസ്യമായി പറഞ്ഞത്. മുസ്ലിം കുടിയേറ്റക്കാര്‍ ഉള്ളിടത്തൊക്കെ ആക്രമണവുമുണ്ടെന്നും ഫ്രേസര്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റില്‍ വെടിവെയ്പ് നടത്തിയ ബ്രെന്റണ്‍ ടാരന്റ് ഓസ്‌ട്രേലിയന്‍ വംശജനാണ്.