തിരുവനന്തപുരം: കേരളം പി.എം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്ന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വാദം പച്ചയായ നുണയാണെന്ന് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം യു.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എല്‍.ഡി.എഫ് നയമല്ല യു.ഡി.എഫിന്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി, യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നയവുമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ ഒരു നയാപൈസ പോലും പദ്ധതിക്കായി ലഭിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതമായത്. ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ ‘സമഗ്ര ശിക്ഷാ കേരള’യ്ക്ക് (എസ്.എസ്.കെ) ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം.
ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബി.ജെ.പി സര്‍ക്കാരിന്റെ കാവിവത്കരണ നിര്‍ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍ സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ വി. ശിവന്‍കുട്ടി വ്യക്തമാക്കി.
ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിരുന്നു. തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്. പിന്നീട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് സമഗ്ര ശിക്ഷാ കേരളയുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്.
ഇത് പി.എം ശ്രീ ഫണ്ടല്ലെന്നും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (ആര്‍.ടി.ഇ) ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയതെന്ന് ശിവന്‍കുട്ടി ഓര്‍മിപ്പിച്ചു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവിലെ സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് കീഴ്‌പ്പെട്ടുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി. ശിവന്‍കുട്ടി ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരു കാര്യം സത്യം പറഞ്ഞു; ‘നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം’ എന്ന്. അതെ, ഞങ്ങള്‍ അത് ഉറക്കെ പറയുകയാണ്; എല്‍ഡിഎഫ് നയമല്ല യുഡിഎഫിന്റേത്.
ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പറയുന്നത് കേരളം പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്നാണ്. ഇത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല.
പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്:
1. ധാരണാപത്രം ഒപ്പിടല്‍. 2. UDISE+ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക എന്‍ഐസി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന്, ആ സ്‌കൂളുകള്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.
3. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീം ഈ സ്‌കൂളുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ.
കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബി.ജെ.പി സര്‍ക്കാരിന്റെ കാവിവത്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്.
പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ‘സമഗ്ര ശിക്ഷാ കേരള’യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി.എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.
യഥാര്‍ത്ഥത്തില്‍, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നയവുമാണ് ഇവര്‍ക്കുള്ളത്. സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീഴ്‌പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്. പി.എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാതിരുന്നത്. ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്.
Content Highlight: Former Education Minister V. Sivankutty says Kerala has not received a penny in the PM Shri scheme.