സ്വന്തം ചരിത്രമല്ല, ഇവിടെ തിരുത്തിയത് ഒരു ടീമിന്റെ മുഴുവന്‍ ചരിത്രം; ഗോള്‍മഴയില്‍ ഇന്റര്‍ മയാമി
Sports News
സ്വന്തം ചരിത്രമല്ല, ഇവിടെ തിരുത്തിയത് ഒരു ടീമിന്റെ മുഴുവന്‍ ചരിത്രം; ഗോള്‍മഴയില്‍ ഇന്റര്‍ മയാമി
ആദർശ് എം.കെ.
Sunday, 30th August 2026, 8:04 pm

മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയലിനെ ഗോള്‍ മഴയില്‍ മുക്കിയാണ് ഇന്റര്‍ മയാമി മേജര്‍ വിജയ വഴിയിലേക്ക് മടങ്ങിയെത്തിയത്. മയാമിയിലെ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിനാണ് ഹെറോണ്‍സ് വിജയം സ്വന്തമാക്കിയത്.

ലയണല്‍ മെസി നാല് ഗോളുമായി തിളങ്ങിയപ്പോള്‍ കാസെമിറോ, ലൂയീസ് സുവാരസ്, അലക്‌സാണ്ടര്‍ ഷാ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി.

ഫാബിയന്‍ ഹെര്‍ബെര്‍സാണ് മോണ്‍ട്രിയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഈ മത്സരം സ്വര്‍ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. തങ്ങളുടെ ഫുട്‌ബോള്‍ യാത്രയില്‍ ഇതാദ്യമായാണ് ഹെറോണ്‍സ് ഒരു മത്സരത്തില്‍ ഏഴ് ഗോള്‍ അടിച്ചെടുക്കുന്നത്.

തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ നിരാശയും മറികടക്കുന്നതിന് ആരാധകര്‍ക്കുള്ള സമ്മാനം കൂടിയായിരുന്നു ഈ ഏഴ് ഗോളുകള്‍.

ബ്രസീലിയന്‍ സൂപ്പര്‍ താരം കാസെമിറോയായിരുന്നു മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 20ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് കാസെമിറോ ആദ്യ ഗോള്‍ നേടിയത്.

37ാം മിനിട്ടില്‍ ഫാബിയന്‍ ഹെര്‍ബേഴ്‌സിലൂടെ മോണ്‍ട്രിയല്‍ ഈക്വലൈസര്‍ ഗോള്‍ നേടിങ്കെിലും മൂന്ന് മിനിട്ടിനപ്പുറം മെസിയുടെ ഫ്രീ കിക്കിലൂടെ മയാമി മുമ്പിലെത്തി. ശേഷം നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് പകരം വെക്കാനില്ലാത്ത ഫുട്‌ബോള്‍ സൗന്ദര്യത്തിനാണ്.

50ാം മിനിട്ടില്‍ ലൂയീസ് സുവാരസ് വഴിയൊരുക്കിയ ഗോളിലൂടെ ബ്രേസ് പൂര്‍ത്തിയാക്കി. തനിക്ക് ഗോളടിക്കാന്‍ അവസരമൊരുക്കിയ സുവാരസിനെക്കൊണ്ട് ഗോളടിപ്പിക്കാനും മെസി മറന്നില്ല. 80ാം മിനിട്ടിലാണ് മെസിയുടെ അസിസ്റ്റില്‍ ഉറുഗ്വായന്‍ ഇതിഹാസം മത്സരത്തില്‍ തന്റെ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്തിയത്.

83ാം മിനിട്ടില്‍ മെസി ഹാട്രിക് നേടിയപ്പോള്‍ 89ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ ഷായും മയാമിക്കായി സ്‌കോര്‍ ചെയ്തു.

മത്സരത്തിന്റെ ആഡ് ഓണ്‍ ടൈമില്‍ വീണ്ടും മെസി ഫ്രീകിക്കിലൂടെ നാലാം ഗോളും മയാമി ഏഴാം ഗോളും നേടി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തിന് ശേഷവും ഇന്റര്‍ മയാമി എം.എല്‍.എസ് ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 22 പന്തില്‍ 12 വിജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 42 പോയിന്റാണ് ഹെറോണ്‍സിനുള്ളത്. 25 പോയിന്റുമായി നാഷ്‌വില്ലാണ് ഒന്നാമത്.

സെപ്റ്റംബര്‍ ആറിനാണ് മയാമിയുടെ അടുത്ത മത്സരം. നു സ്റ്റേഡിയത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡാണ് എതിരാളികള്‍.

 

Content Highlight: For the first time in Major League Soccer, Inter Miami scored seven goals in a match.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.