രാജും റിഷബും കേറി സ്‌കോര്‍ ചെയ്യുന്നു, ഷെട്ടി ഗ്യാങ്ങിലെ മൂന്നാമന്‍ രക്ഷിതിനെ മിസ്സ് ചെയ്യുന്നെന്ന് ആരാധകര്‍
Indian Cinema
രാജും റിഷബും കേറി സ്‌കോര്‍ ചെയ്യുന്നു, ഷെട്ടി ഗ്യാങ്ങിലെ മൂന്നാമന്‍ രക്ഷിതിനെ മിസ്സ് ചെയ്യുന്നെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th October 2025, 6:26 pm

കന്നഡയില്‍ നിന്ന് രണ്ട് സിനിമകള്‍ കേരളത്തില്‍ ഗംഭീരവിജയം നേടിയ വര്‍ഷമാണ് 2025. നവാഗതനായ ജെ.പി. തുമിനാട് സംവിധാനം ചെയ്ത സു ഫ്രം സോ മലയാളത്തിലും ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയിരുന്നു. ലിമിറ്റഡ് റിലീസ് വെച്ച് 10 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കി. പിന്നാലെയെത്തിയ കാന്താര ചാപ്റ്റര്‍ വണ്‍ കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 25 കോടിയോളമാണ് നേടിയിരിക്കുന്നത്.

കന്നഡ ഇന്‍ഡസ്ട്രിയിലെ ഷെട്ടി ഗ്യാങ് എന്നറിയപ്പെടുന്ന രാജ് ബി. ഷെട്ടിയും റിഷബ് ഷെട്ടിയും ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. സു ഫ്രം സോ നിര്‍മിക്കുകയും അതില്‍ ഗുരുജി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചത് രാജ് ബി. ഷെട്ടിയായിരുന്നു. കാന്താര ചാപ്റ്റര്‍ വണ്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയത് റിഷബ് ഷെട്ടിയാണ്.

കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയവരെന്നാണ് ഷെട്ടി ഗ്യാങ്ങിനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. സാന്‍ഡല്‍വുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങള്‍ ഈ ഗ്യാങ്ങിന്റേതാണ്. എന്നാല്‍ രാജ് ബി. ഷെട്ടിയും റിഷബ് ഷെട്ടിയും കൈയടി നേടുമ്പോള്‍ സിനിമാപ്രേമികള്‍ തിരയുന്നത് ഈ ഗ്യാങ്ങിലെ മൂന്നാമനെയാണ്. ഈ രണ്ട് പേര്‍ക്കും മുമ്പ് കേരളത്തില്‍ ഫാന്‍ ബേസ് സ്വന്തമാക്കിയ ആളാണ് രക്ഷിത് ഷെട്ടി.

 

താരത്തിന്റേതായി ഒരു സിനിമ വന്നിട്ട് രണ്ട് വര്‍ഷമായിരിക്കുകയാണ്. പുതിയ സിനിമയുടെ അപ്‌ഡേറ്റുകളൊന്നുമില്ലാതെ രക്ഷിത് എവിടെപ്പോയെന്നാണ് പലരും ചോദിക്കുന്നത്. ഹേമന്ത് റാവു സംവിധാനം ചെയ്ത സപ്ത സാഗരദാച്ചേ എലോ സൈഡ് ബിയാണ് രക്ഷിതിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2023ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

2016ല്‍ പുറത്തിറങ്ങിയ കിറിക് പാര്‍ട്ടിയിലൂടെയാണ് രക്ഷിത് കേരളത്തിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. മലയാളത്തിലെ ചരിത്രവിജയമായ പ്രേമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കിറിക് പാര്‍ട്ടി കന്നഡയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ടോറന്റിലൂടെ ചിത്രം കേരളത്തിലും ചര്‍ച്ചയായി. റിഷബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് രക്ഷിതിന്റെ പരംവാഹ് സ്റ്റുഡിയോസാണ്.

പിന്നാലെ രക്ഷിതിന്റെ പഴയ സിനിമകള്‍ ഓരോന്നും തേടിപ്പിടിച്ച് കാണുകയായിരുന്നു സിനിമാപ്രേമികള്‍. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച രക്ഷിതിന് ബ്രേക്ക് ത്രൂവായത് സിംപിള്‍ ആഗി ഒന്തു ലവ് സ്റ്റോറി എന്ന ചിത്രമായിരുന്നു. പിന്നീട് രക്ഷിത് ഷെട്ടി എന്ന സംവിധായകനും നടനും ഒരുപോലെ തിളങ്ങിയ ഉളിഡവരു കണ്ടന്തേ എന്ന ചിത്രം ഇന്‍ഡ്‌സ്ട്രിയില്‍ ചര്‍ച്ചാവിഷയമായി.

റോഷമോന്‍ നരേഷന്‍ സ്‌റ്റൈലില്‍ കഥ പറഞ്ഞ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. പിന്നാലെയെത്തിയ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടനെന്ന നിലയില്‍ രക്ഷിത് തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരുന്നു. അനന്ത് നാഗിനൊപ്പം അപാര പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഗോധി ബന്നെ സാധാരണ മൈക്കാട്ടു, റിഷബ് ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത റിക്കി എന്നിവ അതിന് ഉദാഹരണങ്ങളാണ്.

കിറിക് പാര്‍ട്ടിക്ക് ശേഷം രണ്ട് വര്‍ഷത്തോളം താരം സിനിമയില്‍ നിന്ന് വിട്ടുനിന്നു. തിരിച്ചുവരവില്‍ അവനേ ശ്രീമന്‍ നാരായണ എന്ന ഗംഭീര സിനിമയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇന്‍സ്‌പെക്ടര്‍ നാരയണയായി ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പിന്നാലെ നവാഗതനായ കിരണ്‍ രാജ് സംവിധാനം ചെയ്ത 777 ചാര്‍ലിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കാണുന്ന പ്രേക്ഷകരെ കരച്ചിലിന്റെ അറ്റത്തെത്തിച്ച ചിത്രം കേരളത്തിലും ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി.

ചാര്‍ലിക്ക് ശേഷം വീണ്ടും രണ്ട് വര്‍ഷത്തോളം ഒരു സിനിമക്ക് വേണ്ടി രക്ഷിത് മാറ്റിവെച്ചു. ഹേമന്ത് റാവു സംവിധാനം ചെയ്ത സപ്ത സാഗരദാച്ചേ എലോ സിനിമാലോകത്ത് പുതിയ പരീക്ഷണമായിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി. അപാര പ്രകടനമാണ് രക്ഷിത് രണ്ട് ഭാഗങ്ങളിലും കാഴ്ചവെച്ചത്. മനു എന്ന കഥാപാത്രം രക്ഷിതിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായി മാറി.

സപ്ത സാഗരദാച്ചെ എലോ റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും രക്ഷിതില്‍ നിന്ന് പുതിയ സിനിമകളുടെ അപ്‌ഡേറ്റൊന്നും ലഭിക്കാത്തതില്‍ ആരാധകര്‍ നിരാശരാണ്. 2021ല്‍ അനൗണ്‍സ് ചെയ്ത റിച്ചാര്‍ഡ് ആന്റണി നാല് വര്‍ഷത്തിനിപ്പുറവും ഷൂട്ട് തുടങ്ങാതെ ഇരിക്കുകയാണ്. അടുത്തിടെ 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് രക്ഷിതായിരുന്നു.

777 ചാര്‍ലിയിലെ പ്രകടനമായിരുന്നു താരത്തെ പുരസ്‌കരാത്തിന് അര്‍ഹനാക്കിയത്. ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയായ റിച്ചിയുടെ ഗംഭീര തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. താരത്തെ മിസ് ചെയ്യുന്നെന്ന് പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുന്നതാണ് രക്ഷിതിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത.

Content Highlight: Fans waiting for Rakshith Shetty’s comeback