അപ്പന്‍ നേതാവ്, പിന്നാലെ മക്കളും
Daily News
അപ്പന്‍ നേതാവ്, പിന്നാലെ മക്കളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2016, 5:21 pm

ജനസേവകനായ പിതാവിനെ റോള്‍ മോഡലാക്കി പൊതുരംഗത്തേക്കു കടന്നുവന്ന ഒരുപിടി നേതാക്കന്‍മാര്‍ കേരളത്തിലുണ്ട്. മക്കള്‍ സ്ഥാനാര്‍ത്ഥികള്‍ എന്ന് പറയുമെങ്കിലും രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ചവരുമുണ്ട് ഇക്കൂട്ടത്തില്‍. അച്ഛന്‍മാരുടെ പാരമ്പര്യം തുടരുന്ന അത്തരം ചില മക്കള്‍ ഈ തെരെഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. അവരില്‍ ചിലരിതാ



quote-mark

നിയമസഭാ തെരെഞ്ഞടുപ്പ് അടുക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണ പരിപാടികളുമായി എല്ലാ മുന്നണികളും തിരക്കിലാണ്. മുന്നണികളെല്ലാം മിക്ക സീറ്റുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിക്കഴിഞ്ഞെങ്കിലും ബി.ജെ.പിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കൂടാതെ ഇടതുമുന്നണിയുടേയും ഐക്യജനാധിപത്യമുന്നണിയുടേയും ഏതാനും സീറ്റുകൡലേക്കുള്ള പ്രഖ്യാപനവും ബാക്കി നില്‍ക്കുന്നു.


ജനസേവകനായ പിതാവിനെ റോള്‍ മോഡലാക്കി പൊതുരംഗത്തേക്കു കടന്നുവന്ന ഒരുപിടി നേതാക്കന്‍മാര്‍ കേരളത്തിലുണ്ട്. മക്കള്‍ സ്ഥാനാര്‍ത്ഥികള്‍ എന്ന് പറയുമെങ്കിലും രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ചവരുമുണ്ട് ഇക്കൂട്ടത്തില്‍. അച്ഛന്‍മാരുടെ പാരമ്പര്യം തുടരുന്ന അത്തരം ചില മക്കള്‍ ഈ തെരെഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. അവരില്‍ ചിലരിതാ

ആര്യാടന്‍ ഷൗക്കത്ത്

മകനെ വ്യവസായിയാക്കാനായിരുന്നു ആര്യാടന്റെ താല്‍പര്യം. രാഷ്ട്രീയത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ലാറ്റക്‌സ്, കരാര്‍ വ്യവസായ മേഖലകളിലേക്കു തിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഒന്നാം വയസ്സു മുതല്‍ പിതാവിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കണ്ടു വളര്‍ന്ന ആര്യാടന്‍ ഷൗക്കത്തിന് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് ഓടി ഒളിക്കാന്‍ ആകുമായിരുന്നില്ല.
കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തി. 1996ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായി. ഡിസിസി, കെ.പി.സി.സി അംഗമായി. അതിനിടെ പിതാവിന്റെ വഴിയില്‍നിന്നു വേറിട്ട് കലാ സാംസ്‌കാരിക സിനിമാ രംഗങ്ങളിലും പ്രവര്‍ത്തിച്ചു. ഇത്തവണ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ഷൗക്കത്ത് ജനവിധി തേടുന്നു.

കെ.ബി ഗണേഷ് കുമാര്‍

അച്ഛന്‍ മുന്‍ മന്ത്രി കെ.ബി ബാലകൃഷ്ണ പിള്ളയുടെ പാത പിന്തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി. തുടര്‍ന്ന മികച്ച മന്ത്രിയെന്ന പേരും സമ്പാദിച്ചു. പത്താപുരത്തിത് ഗണേഷിന്റെ നാലാമൂഴമാണ്. യു.ഡി.എഫിനൊപ്പം മണ്ഡലത്തില്‍ ഹാട്രിക്ക് തികച്ച ഗണേഷ് ഇക്കുറി ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ തവണ സി.പി.എം ജില്ലാസെക്രട്ടറിയെ തോല്‍പ്പിച്ച ഗണേഷിനായി ഇക്കുറി വോട്ടുപിടിക്കാന്‍ അദ്ദേഹം തന്നെ ഇറങ്ങുമെന്നത് കൗതുകം.

എം.വി നികേഷ്‌കുമാര്‍

മുന്‍ സി.എം.പി നേതാവും മന്ത്രിയുമായിരുന്ന എം.വി രാഘവന്റെ മകന്‍. അച്ഛന്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടക്കുകയും അവിടെ തന്റേതായ ഇടം സൃഷ്ടിക്കുകയും ചെയ്തു. ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം. കഴിഞ്ഞതവണ എം.വി രാഘവന്‍ അഴീക്കോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ യു.ഡി.എഫ്. ലീഗിനാണ് സീറ്റ് നല്കിയത്. ഇത് എം.വി.ആറിനെ പ്രകോപിപ്പിച്ചിരുന്നു. അദ്ദേഹം പാലക്കാട്ട് ജില്ലയിലേക്ക് മാറുകയും ചെയ്തു. അഴീക്കോട് ജയിക്കുകയെന്ന എം.വി.ആറിന്റെ ആഗ്രഹം മകനിലൂടെ നിറവേറ്റാനുള്ള ശ്രമത്തിലാണ് സി.എം.പി. 1970ല്‍ എം.വി.ആര്‍ ആദ്യമായി നിയമസഭയിലെത്തിയ മാടായി മണ്ഡലമാണ് അഴീക്കോടായി മാറിയത്.

പി.കെ അബ്ദുറബ്ബ്

ഓര്‍മെവച്ച നാള്‍മുതല്‍ തിരഞ്ഞെടുപ്പ് ആരവങ്ങളുടെ നടുവിലാണ് പി.കെ. അബ്ദുറബ്ബ്. അഞ്ചു വയസ്സുള്ളപ്പോഴാണ് ബാപ്പ അവുക്കാദര്‍ കുട്ടി നഹ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്കു മല്‍സരിച്ചത്. 1954ല്‍ ആയിരുന്നു അത്. അടുത്തത് 1957 ല്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലേക്ക്. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യാത്ര ഒരേ മണ്ഡലത്തില്‍നിന്ന് തോല്‍വിയറിയാതെ 1987 വരെ തുടര്‍ന്നു. 2001 ലും താനൂരില്‍നിന്നും 2006 ല്‍ മഞ്ചേരിയില്‍നിന്നും 2011 ല്‍ തിരൂരങ്ങാടിയില്‍നിന്നും മല്‍സരിച്ചു വിജയിച്ചു. വീണ്ടും തിരൂരങ്ങാടിയില്‍നിന്ന് നിയമസഭയിലേക്കു മല്‍സരിക്കുകയാണ് അബ്ദുറബ്ബ് ഇപ്പോള്‍.

കെ. മുരളീധരന്‍

ഒരുവിധത്തിലുമുള്ള പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നേതാവ്. കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായിരുന്ന കെ. കരുണാകരന്റെ തണില്‍ രാഷ്ട്രീയ പ്രവേശം. മുന്‍ ലോക്‌സഭാംഗം, മുന്‍ കെ.പി.സി.സി പ്രസിഡന്റ്, എന്‍.സി.പിയുടെ കേരള പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇത്തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു.

പത്മജാ വേണുഗോപാല്‍

കെ. കരുണാകരന്റെ മകള്‍. കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ നിന്നും ഇത്തവണ ജനവിധി തേടുന്നു.

കെ. എസ്. ശബരീനാഥന്‍

മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് മകന്‍ കെ. എസ്. ശബരീനാഥന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് നടന്ന അരുവിക്കര തെരെഞ്ഞെടുപ്പില്‍ മികച്ച വിജയം തേടി വരവറിയിക്കുകയും ചെയ്തു. അരുവിക്കരയില്‍ ഇത് രണ്ടാമൂഴം.

എം. വി. ശ്രേയാംസ് കുമാര്‍

മുന്‍ കേന്ദ്രമന്ത്രിയും ജെ.ഡി.യു (എസ്) നേതാവുമായ എം.പി വീരേന്ദ്രകുമാറിന്റെ മകന്‍. നിലവില്‍ കല്‍പ്പറ്റ സിറ്റിങ്ങ് എം.എല്‍.എ. ഇത്തവണയും കല്‍പ്പറ്റ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ സാധ്യത.

എം. കെ. മുനീര്‍

മുന്‍ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍. എം.ബി.ബി.എസ് ബിരുദധാരിയായ ഇദ്ദേഹം 1991ല്‍ കോഴിക്കോട്ടു നിന്നും 1996ലും 2001ലും മലപ്പുറത്തു നിന്നും നിയമസഭയിലെത്തി. ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു.

ശാരദ മോഹന്‍

മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ മകള്‍. നിയമസഭയിലേക്കിത് കന്നിയങ്കം. സി.പി.ഐ എറണാകുളം ജില്ലാകമ്മറ്റി അംഗമാണ്. പറവൂരില്‍ നിന്നും ജനവിധി തേടുന്നു.

അനൂപ് ജേക്കബ്

മുന്‍മന്ത്രി ടി.എം ജേക്കബിന്റെ മകന്‍. അദ്ദേഹത്തിന്റെ മരണ ശേഷം നടന്ന പിറവം ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസ് (ജെ)യുടെ സ്ഥാനാര്‍ത്ഥിയായി ഇത്തവണ

ഹൈബി ഈഡന്‍

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ജോര്‍ജ് ഈഡന്റെ മകന്‍. കെ.എസ്.യുവിന്റെ സംസ്ഥാന അധ്യക്ഷനായി 2009 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലം സിറ്റിങ്ങ് എം.എല്‍.എ. ഇത്തവണയും എറണാകുളത്തു നിന്നും ജനവിധി തേടുന്നു.