യു.എസ് അധിനിവേശത്തെ പ്രതിരോധിക്കാന്‍ ക്യൂബ സജ്ജം; ലോകസാഹചര്യങ്ങള്‍ അവഗണിക്കുന്നത് നിഷ്‌കളങ്കതയെന്ന് വിദേശകാര്യമന്ത്രി
World
യു.എസ് അധിനിവേശത്തെ പ്രതിരോധിക്കാന്‍ ക്യൂബ സജ്ജം; ലോകസാഹചര്യങ്ങള്‍ അവഗണിക്കുന്നത് നിഷ്‌കളങ്കതയെന്ന് വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2026, 11:45 am

ഹവാന: അമേരിക്കയില്‍ നിന്നുള്ള ഏത് സൈനിക ആക്രമണങ്ങളെയും നേരിടാന്‍ സജ്ജമാണെന്ന് ക്യൂബ.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് സൈന്യം തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധവും, രാഷ്ട്രം പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോ നിലപാട് വ്യക്തമാക്കിയത്.

ഞായറാഴ്ച എന്‍.ബി.സിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കവെയാണ് ഡി കോസിയോ ക്യൂബയുടെ പ്രതിരോധ സന്നദ്ധതയെക്കുറിച്ച് സംസാരിച്ചത്.

‘ഒരു സൈനിക ആക്രമണത്തിനായി രാഷ്ട്രമെന്ന നിലയില്‍ അണിനിരക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അധിനിവേശം നടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, പക്ഷേ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. നമ്മുടെ സൈന്യം എപ്പോഴും സജ്ജമാണ്, വാസ്തവത്തില്‍, സൈനിക ആക്രമണത്തിനുള്ള സാധ്യതയ്ക്കായി അവര്‍ തയ്യാറെടുക്കുകയാണ്. ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നില്ലെങ്കില്‍ നമ്മള്‍ നിഷ്‌കളങ്കരായിപ്പോകും,’ കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോ പറഞ്ഞു.

ക്യൂബ പോലുള്ള ഒരു അയല്‍രാജ്യത്തിനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എന്തിനാണ് സ്വന്തം രാജ്യത്തെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മാര്‍ച്ച് 16 ന് ക്യൂബന്‍ നേതൃത്വം തകര്‍ച്ചയുടെ വക്കിലാണെന്നും രാജ്യം ഏറ്റെടുക്കാനുള്ള ‘അര്‍ഹത’ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ ഭരണവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ച് വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഡി കോസിയോ വ്യക്തമാക്കി. അതേസമയം, ക്യൂബയെ ആക്രമിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് യു.എസ് സതേണ്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ഫ്രാന്‍സിസ് ഡോണോവന്‍ സെനറ്റ് ഹിയറിംഗില്‍ അറിയിച്ചെങ്കിലും, ഗ്വാണ്ടനാമോ ബേയിലെ താവളം സംരക്ഷിക്കാന്‍ യു.എസ് സജ്ജമാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.

അതേസമയം അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത എണ്ണ ഉപരോധം ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മാത്രം മൂന്ന് തവണയാണ് ക്യൂബയിലെ ദേശീയ വൈദ്യുതി ഗ്രിഡ് പൂര്‍ണ്ണമായും തകര്‍ന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഗ്രിഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഇരുട്ടിലായി.

കാമാഗ്വേ പ്രവിശ്യയിലെ ന്യൂവിറ്റാസ് തെര്‍മോഇലക്ട്രിക് പ്ലാന്റിലെ ഒരു ജനറേഷന്‍ യൂണിറ്റ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതാണ് ഏറ്റവും പുതിയ തകരാറിന് കാരണം.

ഹവാനയിലെ അഞ്ച് പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെ 72,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനായെങ്കിലും, നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ദുരിതത്തിലാണ്.

ആവശ്യമായ ഇന്ധനത്തിന്റെ 40% മാത്രമേ ക്യൂബ ഉത്പാദിപ്പിക്കുന്നുള്ളൂ. വെനസ്വേലയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ കഴിഞ്ഞ മൂന്ന് മാസമായി വിദേശത്ത് നിന്ന് ഇന്ധനം ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞു.

ക്യൂബയുടെ നിലവിലെ രാഷ്ട്രീയ സംവിധാനം പരാജയമാണെന്നും ഭരണമാറ്റം അനിവാര്യമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ പറഞ്ഞിരുന്നു.

65 വര്‍ഷമായി തുടരുന്ന ശത്രുത ട്രംപ് ഭരണകൂടം അധികാരമേറ്റതോടെയാണ് കൂടുതല്‍ കടുത്തത്. എണ്ണ ഉപരോധത്തിന് ബദലായി ജനറേറ്ററുകള്‍ക്കായി തങ്ങള്‍ ഡീസല്‍ ഇറക്കുമതി ചെയ്യുമെന്ന് യു.എസ് അറിയിച്ചെങ്കിലും ക്യൂബന്‍ സര്‍ക്കാര്‍ അത് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും, പരമാധികാരത്തിന്മേലുള്ള ഏത് കടന്നുകയറ്റത്തെയും ചെറുക്കുമെന്ന ഉറച്ച നിലപാടിലാണ് ക്യൂബ.

ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡയാസ് കാനല്‍ സൂചിപ്പിച്ചെങ്കിലും, സൈനികമായ ജാഗ്രത തുടരാന്‍ തന്നെയാണ് ക്യൂബയുടെ തീരുമാനം.

Content Highlight: Emerging from latest blackout, Cuba says ready for any potential US attack