വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി ഒപ്പുവെച്ച നികുതി-ചെലവ് നിയമനിർമാണത്തെ രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ എലോൺ മസ്‌ക്. ട്രംപ് മുന്നോട്ടുവെച്ച ബിൽ ഒരു ഡെറ്റ് സ്ലേവറി ബിൽ (debt slavery bill ) ആണെന്ന് വിമർശിച്ച മസ്‌ക് അദ്ദേഹം ആ ബിൽ പാസാക്കിയാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു മസ്‌ക് മുന്നറിയിപ്പ് നൽകിയത്. ‘സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം നൽകുകയും അതേസമയം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കടം ഉണ്ടാകാൻ കാരണമാകുന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസിലെ അംഗങ്ങളെല്ലാവരും ലജ്ജിക്കണം. അടുത്ത വർഷം അവർ പ്രൈമറി തോൽക്കുമെന്ന് ഞാൻ ഉറപ്പാക്കും,’ മസ്‌ക് കുറിച്ചു.
ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ മറ്റൊരു പോസ്റ്റിൽ അദ്ദേഹം ഈ ബിൽ പാസായാൽ, അടുത്ത ദിവസം തന്നെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ‘ഈ ഭ്രാന്തമായ ബിൽ പാസായാൽ അടുത്ത ദിവസം തന്നെ അമേരിക്ക പാർട്ടി രൂപീകരിക്കപ്പെടും. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. അതുവഴി ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ശബ്ദമുണ്ടാകും,’ മസ്‌ക് കൂട്ടിച്ചേർത്തു.
മുമ്പ് ട്രംപിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം സംഭാവന നൽകുകയും ചെയ്തിട്ടുള്ള മസ്‌ക്, ട്രംപിന്റെ നികുതി ബില്ലിനെതിരെ നിരന്തരം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബിൽ രാജ്യത്തിന്റെ മൊത്തം കടം അഞ്ച് ട്രില്യൺ ഡോളറിലധികം വർധിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം ജൂലൈ നാലിന് മുമ്പ് തന്നെ ബിൽ പാസാക്കാൻ സെനറ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സഭ ബിൽ നേരിയ ഭൂരിപക്ഷത്തിന് പാസാക്കിയിരുന്നു.
‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ പ്രതിരോധം, ഊർജം, അതിർത്തി സുരക്ഷ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ആവശ്യപ്പെടുന്നു. അതേസമയം പോഷകാഹാര, ആരോഗ്യ സംരക്ഷണ പദ്ധതികളിലെ ധനസഹായം ഈ ബില്ലിൽ വെട്ടിക്കുറക്കപ്പെടും. ഈ ബിൽ പ്രാബല്യത്തിൽ വന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കയുടെ ദേശീയ കമ്മിയിൽ ഏകദേശം 3.3 ട്രില്യൺ ഡോളർ അധികരിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു.
Content Highlight: Elon Musk shreds Trump’s ‘debt slavery bill’, vows to launch America Party