ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്; മേക്ക് അമേരിക്ക ഗ്രേറ്റ് ദൗത്യത്തിലേക്ക് തിരികെയെന്ന് ട്രംപ്
World News
ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്; മേക്ക് അമേരിക്ക ഗ്രേറ്റ് ദൗത്യത്തിലേക്ക് തിരികെയെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th February 2021, 7:53 am

 

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് ട്രയലില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്‌മെന്റിനെ എതിര്‍ത്തു.

ജനുവരി ആറിന് നടന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡൊണാള്‍ഡ് ട്രംപ് തന്റെ സത്യ പ്രതിജ്ഞ ലംഘിച്ചുവെന്ന് ഡെമോക്രാറ്റുകള്‍ വാദിച്ചു.

അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി യു.എസ് പാര്‍ലമെന്ററി മന്ദിരമായ ക്യാപിറ്റോള്‍ അക്രമിക്കാന്‍ ട്രംപ് തന്റെ അനുയായികളെ പ്രേരിപ്പിച്ചുവെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു.

എന്നാല്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍മാരും ട്രംപ് കുറ്റക്കാരനല്ല എന്ന നിലപാട് സ്വീകരിക്കുകയായിരുനനു.

ജനുവരി 20ന് അധികാരമൊഴിഞ്ഞതിന് ശേഷം തന്റെ ഫ്‌ളോറിഡ ക്ലബ്ബില്‍ തുടരുന്ന ട്രംപ് വിധിയെ സ്വാഗതം ചെയ്തു. വിധിക്ക് പിന്നാലെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ട്രംപ് നല്‍കിയത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ചരിത്രപരവും, ദേശസ്‌നേഹപരവുമായ ദൗത്യം വീണ്ടും ആരംഭിക്കുകയാണ് എന്ന് ട്രംപ് പ്രതികരിച്ചു.

ജനുവരി 13നാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ തുടര്‍ നടപടികള്‍ സെനറ്റിന് വിടുകയായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി നടപ്പിലാകില്ലെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു.

ഇംപീച്ച്മെന്റ് നടപടികള്‍ക്കായി അവസാന നിമിഷമാണ് ട്രംപ് പുതിയ അഭിഭാഷകരെ വെക്കുന്നത്. പഴയ അഭിഭാഷകര്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു കേസില്‍ പുതിയ അഭിഭാഷകരെത്തിയത്. അഭിഭാഷകരായ ഡേവിഡ് ഷോവന്‍, ബ്രൂസ് എല്‍ കാസ്റ്റര്‍ എന്നിവരാണ് ട്രംപിന് വേണ്ടി ഹാജരായത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്

ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump Acquitted By US Senate In Second Impeachment Trial