റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ തെറ്റുപറ്റാം, പക്ഷെ സഞ്ജു അവന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു; പിന്തുണയായി കാര്‍ത്തിക്
Cricket
റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ തെറ്റുപറ്റാം, പക്ഷെ സഞ്ജു അവന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു; പിന്തുണയായി കാര്‍ത്തിക്
ശ്രീരാഗ് പാറക്കല്‍
Friday, 27th February 2026, 4:30 pm

സിംബാബ്‌വേക്കതിരായ തകര്‍പ്പന്‍ വിജയത്തിന് പുറമെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പിന്തണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ടീം പ്രതീക്ഷിച്ച രീതിയിലാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ തെറ്റുപറ്റാമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. കൂടാതെ ക്രിക്കറ്റ് വിദഗ്ധര്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ടീം പ്രതീക്ഷിച്ച രീതിയിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതെന്ന് ഞാന്‍ കരുതുന്നു. ടീമിന് മികച്ച അവന്‍ ടീമിന് മികച്ച തുടക്കം നല്‍കി, അഭിഷേകിന്റെ സമ്മര്‍ദം ലഘൂകരിച്ചു, ആവശ്യമായ റിസ്‌കുകള്‍ ഏറ്റെടുത്തു. റിസ്‌കുകള്‍ എടുക്കുമ്പോള്‍, ചിലപ്പോള്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാന്‍ സാധ്യതയുണ്ട്.

ഒടുവില്‍ ക്രിക്കറ്റ് വിദഗ്ധര്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ടീം ആവശ്യപ്പെട്ടത് കൃത്യമായി അദ്ദേഹം നല്‍കുകയും ടീമിനായി തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു,’ ദിനേശ് കാര്‍തിക് മത്സരത്തിനിടെ കമന്ററി പറഞ്ഞു.സഞ്ജു സാംസണ്‍: BCCI/x.com

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി മികച്ച തുടക്കമാണ് സഞ്ജു നല്‍കിയത്. ഇന്നിങ്സിലെ ആദ്യ ഓവറിനെത്തിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെ രണ്ടാം പന്തില്‍ സിക്‌സര്‍ അടിച്ചാണ് സഞ്ജു വരവറിയിച്ചത്.

രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സുമായാണ് താരം മടങ്ങിയത്. 160 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. വൈകാതെ സഞ്ജു മികച്ച ഫോമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാത്രമല്ല സഞ്ജു ഇന്നിങ്സിന് ശേഷം ഡഗ് ഔട്ടിലേക്ക് പോയപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ പ്രശംസിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലും ഇന്ത്യ ഇതേ ഇലവനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സഞ്ജു തിളങ്ങുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

അതേസമയം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.

 

Content Highlight: Dinesh Kartik Support’s Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ