കഴിഞ്ഞ തവണ ഹൈദരാബാദായിരുന്നു ഇര, ഇത്തവണ ഗുജറാത്തിനെ അടിച്ച് സ്വന്തം റെക്കോഡ് തിരുത്തി ധ്രുവ്!
Cricket
കഴിഞ്ഞ തവണ ഹൈദരാബാദായിരുന്നു ഇര, ഇത്തവണ ഗുജറാത്തിനെ അടിച്ച് സ്വന്തം റെക്കോഡ് തിരുത്തി ധ്രുവ്!
ശ്രീരാഗ് പാറക്കല്‍
Sunday, 5th April 2026, 10:23 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഗുജറാത്തിന്റൈ തട്ടകമായ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് റിയാന്‍ പരാഗും സംഘവും നേടിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റെടുത്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് രണ്ടാം വിജയ നേടിക്കൊടുത്തത്.

രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജെയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി.

ഇതോടെ ഒരു മിന്നും മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കാനും ധ്രുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനാണ് ധ്രുവിന് സാധിച്ചത്. 2025ലെ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 35 പന്തില്‍ 70 റണ്‍സ് നേടിയതായിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോര്‍. ഈ സ്‌കോര്‍ മറികടന്നാണ് ധ്രുവ് ഗുജറാത്തിനെതിരെ തന്റെ പുതിയ മൈല്‍ സ്റ്റോണ്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ധ്രുവ് ജുറലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വര്‍ഷം

75 (42) – ഗുജറാത്ത് – 2026

70 (35) – ഹൈദരാബാദ് – 2025

56* (35) – ഹൈദരാബാദ് – 2024

53 (31) – പഞ്ചാബ് – 2025

മാത്രമല്ല രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവംശി 18 പന്തില്‍ 31 റണ്‍സ് നേടി മികവ് പുലര്‍ത്തി. അതേസമയം ഗുജറാത്തിന് വേണ്ടി കാഗിസോ റബാദ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസീദ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

മത്സരത്തില്‍ ഗുജറാത്തിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സായ് സുദര്‍ശനാണ്. 44 പന്തില്‍ മൂന്ന് സിക്സറും ഒമ്പത് ഫോറുകളും അടക്കം 73 റണ്‍സാണ് താരം അടിച്ചെടുത്തത്.

ജോസ് ബട്ട്‌ലര്‍ (26), കുമാര്‍ കുശാഗ്ര (18), രാഹുല്‍ തെവാട്ടിയ (12), ഷാരൂഖ് ഖാന്‍ (11) എന്നിവരും റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ റാഷിദ് ഖാനും (24) കഗീസോ റബാദയും (23) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി. നാന്ദ്രേ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Dhruv Jurel Achieve A Super Milestone In IPL

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ