നഷ്ടമായത് തുടര്‍ച്ചയായ മൂന്ന് കിരീടങ്ങള്‍; ഇത്തവണ ചരിത്രം തിരുത്താന്‍ ജെമീമ!
Cricket
നഷ്ടമായത് തുടര്‍ച്ചയായ മൂന്ന് കിരീടങ്ങള്‍; ഇത്തവണ ചരിത്രം തിരുത്താന്‍ ജെമീമ!
ശ്രീരാഗ് പാറക്കല്‍
Wednesday, 4th February 2026, 5:00 pm

ഡബ്ലു്യു.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിലേക്ക് ചേക്കേറിയിരുന്നു. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദല്‍ഹി വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഗുജറാത്തിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിനാണ് ജെമീമ റോഡ്രിഗസും സംഘവും വിജയം സ്വന്തമാക്കി ഫൈനലിലേക്ക് കുതിച്ചത്.

ഫൈനലില്‍ സ്മൃതി മന്ഥാന നയിക്കുന്ന ബെംഗളൂരുവിനെയാണ് ദല്‍ഹി ഇനി നേരിടേണ്ടത്. അതേസമയം തുടര്‍ച്ചയായ നാലാം തവണയാണ് ദല്‍ഹി ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും ടീര്‍ണെമെന്റിലെ ഫൈനലില്‍ ദല്‍ഹി പരാജയപ്പെടുകയായിരുന്നു.

2022-23 സീസണില്‍ മുംബൈയ്‌ക്കെതിരെയായിരുന്നു ദല്‍ഹിയുടെ ആദ്യ പരാജയം. പിന്നീട് 2023-24 സീസണില്‍ ബെംഗളൂരുവിനെതിരെയും 2024-25 സീസണില്‍ മുംബൈക്കെതിരെയും ദല്‍ഹി പരാജയപ്പെട്ടു. ഇപ്പോള്‍ രണ്ടാം തവണ ആര്‍.സി.ബിയോട് ഏറ്റുമുട്ടാനിരിക്കുകയാണ് ദല്‍ഹി. എന്നിരുന്നാലും ജെമീമയുടെ നേതൃത്വത്തില്‍ ദല്‍ഹി തങ്ങളുടെ കന്നി കിരീടവുമായിട്ടേ കളം വിടുകയുള്ളൂ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് വഡോദരയിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.

അതേസമയം സെമിയില്‍ 24 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ ലിസല്ലി ലീയും 31 റണ്‍സ് നേടിയ ഷഫാലി വര്‍മയെയുമാണ് ദല്‍ഹിക്ക് വേണ്ടി തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത് ഗുജറാത്തിന്റെ ജോര്‍ജിയ വേര്‍ഹാം ആണ്. ശേഷം ക്യാപ്റ്റന്‍ ജമീമ 41 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. പുറത്താകാതെ 32 റണ്‍സ് നേടിയ ലോറ വോള്‍വാട്ടാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.

അതേസമയം വിക്കറ്റ് കീപ്പര്‍ ബെത് മൂണിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 51 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പടെ 62 റണ്‍സാണ് താരം നേടിയത്. മധ്യ നിരയില്‍ ജോര്‍ജിയ വെയര്‍ഹാം 35 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചല്ല.

അതേസമയം ദല്‍ഹിക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റിയാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല നന്ദിനി ശര്‍മ രണ്ട് വിക്കറ്റുകളും നേടി. താരത്തിന് പുറമെ മത്സരത്തില്‍ മലയാളി താരം മിന്നുമണി 5.75 എന്ന മികച്ച എക്കോണമിയില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തി.

Content Highlight: Delhi, who have lost in the WPL final three times, have reached the final for the fourth time

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ