ജെ.എന്‍.യു മുദ്രാവാക്യക്കേസ്; പ്രൊസിക്യൂഷന്‍ അനുമതി നല്‍കുന്നത് തീരുമാനിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് കോടതിയോട് ദല്‍ഹി സര്‍ക്കാര്‍
national news
ജെ.എന്‍.യു മുദ്രാവാക്യക്കേസ്; പ്രൊസിക്യൂഷന്‍ അനുമതി നല്‍കുന്നത് തീരുമാനിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് കോടതിയോട് ദല്‍ഹി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 1:06 pm

ന്യൂദല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യാനുള്ള അനുമതി നല്‍കണമോയെന്ന് തീരുമാനിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് പട്യാല കോടതിയോട് ദല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയോട് കൃത്യമായ ഒരു തിയ്യതി അറിയിച്ചു കൊണ്ട് മറുപടി അയക്കണമെന്ന് ചീഫ് മെട്രോപൊളിറ്റിയന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെരാവത് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ ദല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ജനുവരി 19ന് കോടതി നിരസിച്ചിരുന്നു. ദല്‍ഹി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്.

“നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അവരുടെ അനുമതി ഇല്ലാതെ നിങ്ങള്‍ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്, എന്നായിരുന്നു കോടതി ചോദിച്ചത്.

സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് നടപടിയില്‍ ദല്‍ഹി പൊലീസ് ഡി.സി.പിയില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പ്രൊസിക്യൂഷന്‍ അനുമതി സര്‍ക്കാറില്‍ നിന്നും ആവശ്യപ്പെട്ടെന്നും മറുപടി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം സംസ്ഥാന നിയമവകുപ്പ് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

കനയ്യ കുമാറിനെതിരെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ച സംഭവം; വിശദീകരണം നല്‍കാന്‍ ഡി.സി.പിയെ വിളിപ്പിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പൊലീസ് സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് മുന്‍ എ.ബി.വി.പി നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എ.ബി.വി.പിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ജെ.എന്‍.യു രാജ്യദ്രോഹക്കേസ്; പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് കോടതി സ്വീകരിച്ചില്ല

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരാണ് എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയത്.

17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയെ പ്രതിനിധീകരിച്ച് കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസാരയില്‍ നിന്ന് മത്സരിക്കുന്നുണ്ട്.