കൊൽക്കത്തയെ വീഴ്ത്തി; അവസാന അങ്കത്തിൽ തലയുയർത്തി ദൽഹി ക്യാപിറ്റൽസ്
Cricket
കൊൽക്കത്തയെ വീഴ്ത്തി; അവസാന അങ്കത്തിൽ തലയുയർത്തി ദൽഹി ക്യാപിറ്റൽസ്
Sudev A
Sunday, 24th May 2026, 11:34 pm

2026 ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 40 റണ്‍സിനാണ് ക്യാപിറ്റല്‍സ് വീഴ്ത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 204 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 163 റണ്‍സിന് പുറത്തായി.

ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സ് ലഖ്നൗവിനെ വീഴ്ത്തിയതോടെ ദല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചിരുന്നു.

ദല്‍ഹിയുടെ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ലുങ്കി എന്‍കിഡി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും നേടിയപ്പോള്‍ കൊല്‍ക്കത്ത തകരുകയായിരുന്നു. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 39 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും അടക്കം 69 റണ്‍സാണ് രഹാനെ നേടിയത്. റോവ്മന്‍ പവല്‍ 29 റണ്‍സും മനീഷ് പാണ്ഡെ 25 റണ്‍സും നേടി പൊരുതി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 30 പന്തില്‍ 60 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 25 പന്തില്‍ 39 റണ്‍സും നേടി മികച്ചു നിന്നു. മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമാണ് അക്സര്‍ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ നാളെ മത്സരങ്ങളില്ല. ഏപ്രില്‍ 26നാണ് ഒന്നാം ക്വാളിഫയര്‍ നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.

Content Highlight: Delhi capitals beat Kolkata Knight Riders in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.