വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തീവ്രമായ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സാന്‍ അന്റോണിയോയില്‍ നിന്ന് ഏകദേശം 137 കിലോമീറ്റര്‍, വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വെള്ളം താഴ്ന്നതിനാല്‍ 800 ലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി ടെക്‌സസിലെ കെര്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

‘ഓരോ വ്യക്തിയെയും കണ്ടെത്തുന്നതുവരെ ഞങ്ങള്‍ നിര്‍ത്തില്ല,’ കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിസ്റ്റിക് സമ്മര്‍ ക്യാമ്പില്‍ നിന്ന് 23- 25 വരെ ആളുകളെ കാണാതായി. ക്യാമ്പിന് സമീപം നദിയിലെ വെള്ളം 29 അടിയോളം ഉയര്‍ന്നിരുന്നു.

പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ദുരന്തത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്രദിന ആഘോഷപരിപാടി റദ്ദാക്കിയിരുന്നു. മധ്യ ടെക്സാസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മാസത്തെ മഴ ലഭിച്ചു.

വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാന, തദ്ദേശ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

‘ഈ ഭയാനകമായ ദുരന്തത്തില്‍ തകര്‍ന്ന എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി മെലാനിയയും ഞാനും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ധീരരായ ദൗത്യസേനാംഗങ്ങള്‍ സ്ഥലത്തുണ്ട്, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Content Highlight: Death toll raises to 27 in Texas flood