ഡി.സി ബുക്‌സ് തെറ്റ് സമ്മതിച്ചു, തുടര്‍ നിയമനടപടികള്‍ക്കില്ല; ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍
Kerala News
ഡി.സി ബുക്‌സ് തെറ്റ് സമ്മതിച്ചു, തുടര്‍ നിയമനടപടികള്‍ക്കില്ല; ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 11:47 am

കണ്ണൂര്‍: ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.സി ബുക്‌സിനെതിരെ തുടര്‍ നിയമ നടപടികള്‍ക്കില്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍. ഡി.സി ബുക്‌സ് തെറ്റ് സമ്മതിച്ചുവെന്നും ആരോടും പ്രതികാര മനോഭാവമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഡി.സി ബുക്‌സിന് പറ്റിയ തെറ്റ് അവര്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും പിന്നാലെ തെറ്റ് അംഗീകരിച്ച് വക്കീല്‍ നോട്ടീസിന് മറുപടി അയച്ചിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അവര്‍ കുറ്റസമ്മതം നടത്തിയെന്നും പകരം വീട്ടാനോ കുടിപ്പക വീട്ടാന്‍ ലക്ഷ്യം വച്ചു നടക്കുന്ന രാഷ്ട്രീയക്കാരനല്ല താനെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 നവംബറില്‍ ഉപതെഞ്ഞെടുപ്പിന്റെ സമയത്താണ് ഡി.സി ബുക്‌സ് ഇ.പി. ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ ചില പേജുകളും പുറത്തുവിട്ടിരുന്നു.പിന്നാലെ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പുസ്തകത്തിലുള്ളതെന്ന് അവകാശപ്പെട്ട് പ്രചരിച്ച വിഷയങ്ങള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി. സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ, താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി ഇ.പി. രംഗത്തെത്തിയിരുന്നു. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ ഇ.പി ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിയെയും സമീപിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നതെന്നും ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറുകയും ചെയ്തിരുന്നു. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം ചോര്‍ന്നത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പിന്നാലെ ശ്രീകുമാറിനെതിരെ വഞ്ചനാകുറ്റം രജിസ്റ്റര്‍ ചെയ്യാനും എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ പരാതി വേണ്ടെന്നും നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വഞ്ചനാ കുറ്റം രജിസ്റ്റര്‍ ചെയ്യാമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശിച്ചിരുന്നു. വിഷയം ഹൈക്കോടതിയുടെ നിരീക്ഷണത്തിലും എത്തിയിരുന്നു. ഡി.സി ബുക്‌സിനെ വലിയ രീതിയില്‍ തന്നെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlight: DC Books admits mistake, no further legal action; EP Jayarajan in autobiography controversy