സഞ്ജുവിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ട് വെറുതെയായില്ല; കൊല്‍ക്കത്തയെ വീഴ്ത്തി ചെന്നൈ
Cricket
സഞ്ജുവിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ട് വെറുതെയായില്ല; കൊല്‍ക്കത്തയെ വീഴ്ത്തി ചെന്നൈ
ഫസീഹ പി.സി.
Tuesday, 14th April 2026, 11:55 pm

2026 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്.

ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 160 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അതോടെ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയ യെല്ലോ ആര്‍മി പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ മൂന്നാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത താരം അനുകുല്‍ റോയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. പിന്നാലെ ഒന്നിച്ച സഞ്ജു സാംസണ്‍ – ആയുഷ് മാഹ്‌ത്രെ സഖ്യം ടീമിനെ മുന്നോട്ട് കൊണ്ടുപോയി.

സഞ്ജു സാംസണും ആയുഷ് മാഹ്ത്രെയും. Photo: Chennai Super Kings/x.com

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച മാഹ്‌ത്രെ ആറാം ഓവറിലെ അവസാന പന്തില്‍ വൈഭവ് അറോറയ്ക്ക് മുന്നില്‍ വീണു. 17 പന്തില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 38 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം. ഏറെ വൈകാതെ അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ സഞ്ജുവും കൂടാരം കയറി.

32 പന്തില്‍ മൂന്ന് സിക്‌സുകളും നാല് ഫോറുകളും ഉള്‍പ്പെടെ 48 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കിയത് കാര്‍ത്തിക് ത്യാഗിയാണ്. പിന്നാലെത്തിയ സര്‍ഫറാസ് ഖാന്‍ 18 പന്തില്‍ 23 റണ്‍സെടുത്ത് തിരികെ നടന്നു. സുനില്‍ നേരെയാണ് താരത്തെ മടക്കിയത്.

അപ്പോഴും മികച്ച ബാറ്റിങ്ങുമായി ബ്രെവിസ് ക്രീസില്‍ തുടര്‍ന്നു. എന്നാല്‍, കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ താരവും അടിയറവ് പറഞ്ഞു. 29 പന്തില്‍ രണ്ട് സിക്‌സുകളും നാല് ഫോറുകളുമടക്കം 41 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അതോടെ ശിവം ദുബെയും ജെയ്മി ഓവര്‍ട്ടണും ഒന്നിച്ചു. ദുബെ 12 പന്തില്‍ 13 റണ്‍സും ഓവര്‍ട്ടണ്‍ ആറ് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താവാതെ നിന്നതോടെ ചെന്നൈ അഞ്ചിന് 192 റണ്‍സ് എന്ന നിലയിലെത്തി.

മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ തന്നെ കെ.കെ.ആര്‍ ഓപ്പണര്‍ ഫിന്‍ അലന്‍ ഒരു റണ്‍സുമായി മടങ്ങി. ഏറെ വൈകാതെ മറ്റൊരു ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 17 പന്തില്‍ 24 റണ്‍സെടുത്ത് തിരികെ നടന്നു. ആദ്യ വിക്കറ്റ് അന്‍ഷുല്‍ കംബോജ് സ്വന്തമാക്കിയപ്പോള്‍ ഖലീല്‍ അഹമ്മദാണ് രണ്ടാം ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

പിന്നാലെ അജിന്‍ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ഒത്തുചേര്‍ന്നു. ഇരുവരും മികച്ച നിലയില്‍ മുന്നേറവെ അകീല്‍ ഹൊസൈന്‍ വിക്കറ്റ് വീഴ്ത്തി. 19 പന്തില്‍ 27 റണ്‍സെടുത്ത രഘുവംശിയാണ് മടങ്ങിയത്.

 

അടുത്ത ഓവറില്‍ 22 പന്തില്‍ 28 റണ്‍സെടുത്ത രഹാനയെ നൂര്‍ അഹമ്മദ് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ നൂര്‍ അഹമ്മദ് ഡക്കാക്കി.

13ാം ഓവറില്‍ റിങ്കു സിങ് നൂറിന് മുന്നില്‍ മുട്ടുകുത്തി. 12 പന്തില്‍ ആറ് റണ്‍സെടുത്താണ് താരം തിരികെ നടന്നത്. അതോടെ ഒന്നിച്ച റോവ്മന്‍ പവലും രമണ്‍ദീപ് സിങ്ങും അര്‍ധ സെഞ്ച്വറി നേടി ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. അവസാന ഓവര്‍ എറിയാന്‍ എത്തിയ അന്‍ഷുല്‍ കംബോജ് 23 പന്തില്‍ 35 റണ്‍സെടുത്ത രമണ്‍ദീപിനെ പുറത്താക്കി.

പവല്‍ 22 പന്തില്‍ 31 റണ്‍സുമായി നിന്നെങ്കിലും കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റിന് 160 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ ചെന്നൈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി.

Content Highlight: CSK secure second win by defeating KKR in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി