മനുഷ്യരുടെ എല്ലാ വോട്ടും വേണം, മതവര്‍ഗീയതയോട് യോജിപ്പില്ല; എസ്.ഡി.പി.ഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തില്‍ ബിനോയ് വിശ്വം
Kerala News
മനുഷ്യരുടെ എല്ലാ വോട്ടും വേണം, മതവര്‍ഗീയതയോട് യോജിപ്പില്ല; എസ്.ഡി.പി.ഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തില്‍ ബിനോയ് വിശ്വം
ആദര്‍ശ് എം.കെ.
Monday, 30th March 2026, 3:50 pm

കൊച്ചി: എല്ലാ മനുഷ്യരുടെയും വോട്ടുകള്‍ സ്വീകരിക്കുമെന്നും എന്നാല്‍ മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിക്കുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം എസ്.ഡി.പി.ഐയുടെ വോട്ട് തേടിയിട്ടില്ലെന്നും മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ബന്ധത്തിന്റെ കറ കൈപ്പത്തിയിലുണ്ട്. അത് മറച്ചുവയ്ക്കാന്‍ സതീശനെപ്പോലുളളവര്‍ രാവും പകലും സി.പി.ഐ.എം – ബി.ജെ.പി ഡീല്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്.സി.ആര്‍.എ) ബില്ലില്‍ അദ്ദേഹം ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ബി.ജെ.പി ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആണെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നു എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞു.

ഒരിക്കല്‍ക്കൂടി ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും അവര്‍ക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിര്‍പ്പാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ ബിഷപ്പുമാരുടെ കൈ മുത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായ യഥാര്‍ത്ഥ മുഖം പുറത്തുകാണിക്കുന്നു. കേക്കിന് മുന്നില്‍ സ്നേഹം പങ്കിട്ട ബിഷപ്പുമാര്‍ ബി.ജെ.പി എന്താണ് എന്ന് മനസിലാക്കണം’, ബിനോയ് വിശ്വം പറഞ്ഞു.

ഈ ബില്ലില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ബില്‍ വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

 

Content highlight: CPI state secretary Binoy Viswam said that there is no ideological consensus on religious communalism.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.