വാജിവാഹനം കൈമാറുന്ന ചടങ്ങില്‍ ദേവസ്വത്തിലെ സി.പി.ഐ.എം അംഗമായിരുന്ന കെ. രാഘവനും; മൊഴിയെടുത്തേക്കും
Kerala
വാജിവാഹനം കൈമാറുന്ന ചടങ്ങില്‍ ദേവസ്വത്തിലെ സി.പി.ഐ.എം അംഗമായിരുന്ന കെ. രാഘവനും; മൊഴിയെടുത്തേക്കും
രാഗേന്ദു. പി.ആര്‍
Saturday, 17th January 2026, 4:54 pm

പന്തളം: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയ ചടങ്ങില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും സി.പി.ഐ.എം നേതാവുമായ കെ. രാഘവനും പങ്കെടുത്തു.

വാജിവാഹനം കൈമാറുന്നതില്‍ കെ. രാഘവനും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ശബരിമലയില്‍ നടന്ന ചടങ്ങില്‍ കെ. രാഘവന്‍ മുഴുനീളം പങ്കെടുത്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വാജിവാഹനത്തിന്റെ കൈമാറ്റത്തില്‍ യു.ഡി.എഫ് പ്രതിസന്ധിയിലിരിക്കെയാണ് കെ. രാഘവനെതിരെ തെളിവുകള്‍ പുറത്തുവരുന്നത്.

വാജിവാഹനം കൈമാറാന്‍ പാടില്ലാത്തതാണെന്നും അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുത്തതായി ഓര്‍മയില്ലെന്നും കെ. രാഘവന്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പ്രതികരിച്ചു.

നിലവില്‍ എസ്.ഐ.ടി കെ. രാഘവന്റെയും ദേവസ്വം ബോര്‍ഡിലെ മുന്‍ അംഗവും യു.ഡി.എഫ് നേതാവുമായ അജി തറയിലിന്റെയും മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

2017ലാണ് ശബരിമലയിലെ കൊടിമരം മാറ്റിയത്. ചിതലരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പിന്നാലെ വാജിവാഹനം തന്ത്രിക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ വാജിവാഹനത്തിന്റെ കൈമാറ്റം ചട്ടവിരുദ്ധമെന്ന് പറയുന്നത് 2012ലെ അവ്യക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നാണ് അജയ് തറയിലിന്റെ വാദം.

വാജിവാഹനം ഒരു ബിംബമാണെന്നും ബിംബങ്ങള്‍ക്ക് അവകാശി ആചാര്യനാണെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. വാജിവാഹനം കൈമാറുമ്പോള്‍ 2012ലെ ഉത്തരവിനെക്കുറിച്ച് ആരും പറഞ്ഞില്ലെന്നും അജി തറയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

യു.ഡി.എഫ് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊടിമരത്തിന് വേണ്ടി ഒരാളില്‍ നിന്നും പൈസ പിരിച്ചിട്ടില്ലെന്നും അജയ് തറയില്‍ വ്യക്തമാക്കിയിരുന്നു.

അജി തറയിലും പ്രയാഗ് ഗോപാലകൃഷ്ണനും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാജിവാഹനം കണ്ടെത്തുകയും എസ്.ഐ.ടി അത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Content Highlight: CPI(M) member K. Raghavan also attended the ceremony to hand over the Vajivahanam

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.