കൊച്ചി: വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് കോടതി വിധി  നടപ്പിലാക്കണമെന്ന് ഹൈക്കോടതി. കോടതി വിധി നടപ്പിലാക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ കേരളത്തിലെ സര്‍ക്കാര്‍ എന്നും കോടതി ചോദിച്ചു.

വിളപ്പില്‍ശാല മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ആഗസ്റ്റ് മാസത്തില്‍ മാലിന്യപ്ലാന്റില്‍ യന്ത്രമിറക്കാനെത്തിയ ജില്ലാ ഭരണകൂടത്തെ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ റോഡില്‍ പൊങ്കാലയിട്ടായിരുന്നു പ്രതിരോധിച്ചത്.[]

മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഉപകരണങ്ങളുമായി എത്തിയ നഗരസഭാ ലോറികള്‍ വിളപ്പില്‍ ശാലയില്‍ നിന്നും തിരിച്ചുപോകുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകരുതെന്നും ഏതുവിധേനയും വിളപ്പില്‍ശാലയില്‍ മാലിന്യ നിക്ഷേപം നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. വിഷയത്തില്‍ ഇനിയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

മാലിന്യ സംസ്‌ക്കരണപ്ലാന്റ് പുനരുദ്ധരിക്കാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആഗസ്റ്റില്‍ യന്ത്രങ്ങളുമായി നഗരസഭയുടെ വാഹനം വിളപ്പില്‍ ശാലയിലെത്തിയത്.

കഴിഞ്ഞ ഫിബ്രവരിയില്‍ ആണ് വിളപ്പില്‍ശാല ചവര്‍സംസ്‌കരണഫാക്ടറിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്തിയത്.

ഫാക്ടറിക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവ അങ്ങോട്ടേക്ക് കൊണ്ടുപോകേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇവ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.