മോദിയുടെ ജി.എസ്.ടി പരിഷ്‌കരണം അപര്യാപ്തമെന്ന് കോണ്‍ഗ്രസ്
India
മോദിയുടെ ജി.എസ്.ടി പരിഷ്‌കരണം അപര്യാപ്തമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st September 2025, 8:27 pm

ന്യൂദല്‍ഹി: ജി.എസ്.ടി പരിഷ്‌കരണം അപര്യാപ്തമെന്ന് കോണ്‍ഗ്രസ്. പുതിയ പരിഷ്‌കാരത്തില്‍ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങളെ പ്രതിപാതിക്കുന്നില്ലെന്നും ജി.എസ്.ടി പരിഷ്‌കരണം നടത്തിയത് താനാണെന്ന അവകാശ വാദത്തിനാണ് മോദി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നഷ്ടപരിഹാരത്തുക അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുക എന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചിരുന്നു. 2017ലെ പ്രതിപക്ഷമാണ് ജി.എസ്.ടി സ്ലാബ് പരിഷ്‌കരിക്കുന്നതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും ജയ്റാമിന്റെ പോസ്റ്റില്‍ പറയുന്നു.

തിങ്കളാഴ്ച മുതലാണ് ജി.എസ്.ടി പരിഷ്‌കരണം നിലവില്‍ വരികയെന്ന് നവരാത്രി ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പറഞ്ഞത്. 5 ശതമാനം മുതല്‍ 18 ശതമാനം വരെയുള്ള ഇളവാണ് നാളെ നിലവില്‍ വരുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ തീരുമാനമെന്നും 25 കോടി ദരിദ്രരുടെ ഉന്നമനത്തിന് ഈ മാറ്റം കാരണമാകുമെന്നും മോദി പറഞ്ഞു.

ഭക്ഷണസാധനങ്ങള്‍ക്കും അവശ്യ മരുന്നുകള്‍ക്കും വിലകുറയും. മധ്യവര്‍ഗക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് ജി.എസ്.ടി പരിഷ്‌കരണം. വീട് നിര്‍മാണത്തിനുള്ള ചെലവും വാഹനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള ചെലവും കുറയും. ജി.എസ്.ടി പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപ മേഖലയെ ജി.എസ്.ടി പരിഷ്‌കാരം പരിപോഷിപ്പിക്കും. ചെറുകിട വ്യാപാരങ്ങളെയും കുടില്‍ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കും. മധ്യവര്‍ഗത്തിന് പുറമെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നതാണ് ജി.എസ്.ടി പരിഷ്‌കരണം.

നികുതി ഭാരത്തില്‍ നിന്നും മോചനം ലഭിക്കും. സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷം തിരിച്ചറിഞ്ഞതുകൊണ്ടാണ് പരിഷ്‌കരണത്തിന് മുന്‍കൈയ്യെടുത്തത്. പൗരന്മാരെ ഈശ്വരനായി കരുതിയുള്ള നടപടിയെന്നും മോദി പറഞ്ഞു.

വിദേശ ഉത്പന്നങ്ങളില്‍ നിന്നും മുക്തരാകും. സ്വദേശി ഉത്പന്നങ്ങളാല്‍ വീടും കടകളും നിറയണം. ഇന്ത്യ സ്വയം പര്യാപ്തതയുടെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: Congress says Modi’s GST reforms are inadequate