2001ന് ശേഷം ഇതാദ്യം! സി.പി.ഐ.എമ്മിനെ അട്ടിമറിച്ച് കോണ്‍ഗ്രസ്, ഏറ്റവും വലിയ ഒറ്റക്കക്ഷി
Kerala News
2001ന് ശേഷം ഇതാദ്യം! സി.പി.ഐ.എമ്മിനെ അട്ടിമറിച്ച് കോണ്‍ഗ്രസ്, ഏറ്റവും വലിയ ഒറ്റക്കക്ഷി
ആദര്‍ശ് എം.കെ.
Monday, 4th May 2026, 3:24 pm

 

2026 നിയസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ്. 2001ലെ ചരിത്ര വിജയത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത്.

നിലവില്‍ കോണ്‍ഗ്രസ് ആകെ മത്സരിച്ച 92 സീറ്റില്‍ നിലവില്‍ 64 ഇടങ്ങളില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. നിലവില്‍ 16 ഇടങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുകയും 48 ഇടങ്ങളില്‍ ലീഡ് ചെയ്യുകയമാണ്.

26 ഇടങ്ങളില്‍ മാത്രമാണ് സി.പി.ഐ.എമ്മിന് വിജയമോ ലീഡോ ഉള്ളത്.

2006 മുതല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി സി.പി.ഐ.എമ്മായിരുന്നു. 2011ല്‍ യു.ഡി.എഫ് ഭരിച്ചപ്പോഴും ഏറ്റവുമധികം സീറ്റുകള്‍ നേടിയ പാര്‍ട്ടിയും സി.പി.ഐ.എം തന്നെയായിരുന്നു.

2001ല്‍ കോണ്‍ഗ്രസ് 63 സീറ്റുമായി കരുത്ത് കാട്ടിയപ്പോള്‍ സി.പി.ഐ.എം 21ലൊതുങ്ങി. 2006ല്‍ എല്‍.ഡി.എഫ് 61ലേക്ക് നിലമെച്ചപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് 24ലേക്ക് വീണു.

2011ല്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് 38 സീറ്റാണ് നേടാനായത്. മറുവശത്ത് സി.പി.ഐ.എം 45 സീറ്റുകള്‍ സ്വന്തമാക്കി.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ.എം 51 സീറ്റും കോണ്‍ഗ്രസ് 21 സീറ്റും നേടിയപ്പോള്‍ 2021ല്‍ സി.പി.ഐ.എം 62ലേക്ക് നില മെച്ചപ്പെടുത്തി. അന്ന് 22 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്.

ഇന്ന് 2001നെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗംഭീര വിജയമാണ് കോണ്‍ഗ്രസും യു.ഡി.എഫും സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിപ്പുറം സഭയില്‍ ഏറ്റവുമധികം എം.എല്‍.എമാരുള്ള പാര്‍ട്ടിയായും ഇതോടെ കോണ്‍ഗ്രസ് മാറി.

 

Content Highlight: Congress became the largest single party in the 2026 assembly elections.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.