സാമ്പത്തിക ഭാരം കൂടുന്നു: വീണ്ടും എല്‍.പി.ജി വില വര്‍ധന; വാണിജ്യ സിലിണ്ടറിനും 5 കിലോ സിലിണ്ടറിനും വില കൂടും
India
സാമ്പത്തിക ഭാരം കൂടുന്നു: വീണ്ടും എല്‍.പി.ജി വില വര്‍ധന; വാണിജ്യ സിലിണ്ടറിനും 5 കിലോ സിലിണ്ടറിനും വില കൂടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 8:17 am

ന്യൂദല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. വിവിധ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടര്‍ വില 40 രൂപയ്ക്ക് മുകളില്‍ വര്‍ധിച്ചിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ 19 കിലോയുടെ സിലിണ്ടറിന് 42 രൂപ കൂട്ടി. 3113 രൂപയാണ് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 53.50 രൂപ വര്‍ധിച്ച് 3225.50 രൂപയായി. ഇന്ന് മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

കേരളത്തില്‍ 46 രൂപയോളമാണ് വര്‍ധന. കൊച്ചിയില്‍ 3131 രൂപയായി വാണിജ്യ സിലിണ്ടറിന്റെ വില കൂടി.

5 കിലോയുടെ ഫ്രീ ട്രേഡ് എല്‍.പി.ജിയുടെയും (എഫ്.ടി.എല്‍) വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 11 രൂപയുടെ വര്‍ധനവാണ് എഫ്.ടി.എല്‍ സിലിണ്ടറുകളുടെ വിലയിലുണ്ടായത്. ഇതോടെ ഡല്‍ഹിയില്‍ ഈ സിലിണ്ടറുകളുടെ വില 821.50 രൂപയായി ഉയരും. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും.

രാജ്യത്ത് 31 ദിവസത്തിനിടെ രണ്ടാം തവണയാണ് വാണിജ്യ എല്‍.പി.ജി വില വര്‍ധിപ്പിക്കുന്നത്. മേയ് ആദ്യ വാരം സിലിണ്ടര്‍ വിലയില്‍ 993 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയായിരുന്നു അന്ന് വില വര്‍ധന.

മേയ് ആദ്യവാരത്തിലെ വാണിജ്യ എല്‍.പി.ജി വിലവര്‍ധനവ് രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഹോട്ടല്‍ വ്യവസായത്തെയടക്കം വിലവര്‍ധനവ് ബാധിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ വിലക്കയറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വില വര്‍ധന. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം നാല് തവണയായി പെട്രോള്‍ ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. നാല് തവണയായി ഏഴ് രൂപയിലധികമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഒന്നിലധികം തവണ സി.എന്‍.ജി വിലയും കഴിഞ്ഞ മാസം രാജ്യത്ത് വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ വിലവര്‍ധനവില്‍ രാജ്യത്താദ്യമായി ഡീസല്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു. മെയ് 15, 19, 23, തിയ്യതികളിലായിരുന്നു പെട്രോള്‍ ഡീസല്‍ വില വര്‍ധന. ഇന്ധന വില വര്‍ധനവിലും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ ജനത്തെ ഇന്‍സ്റ്റാള്‍മെന്റായി ചൂഷണം ചെയ്യുന്നു എന്നായിരുന്നു തുടര്‍ച്ചയായ വില വര്‍ധനവിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഘെ അഭിപ്രായപ്പെട്ടത്. ഇന്‍ഫ്‌ളേഷന്‍ മാന്‍ മോദി വീണ്ടും ആക്രമിച്ചിരിക്കുന്നു എന്ന് മേയ് 25ലെ വിലവര്‍ധനവിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Commercial LPG and 5-kg Free Trade LPG (FTL) cylinder Price Increased From June 1