ബീഹാറില്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം പഴയ പിന്തുണയ്ക്കുള്ള പ്രതിഫലം: ജെ.ഡി.യു
national news
ബീഹാറില്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം പഴയ പിന്തുണയ്ക്കുള്ള പ്രതിഫലം: ജെ.ഡി.യു
ആദര്‍ശ് എം.കെ.
Thursday, 23rd April 2026, 4:43 pm

 

പാട്ന: ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ബി.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കിയത്, മുന്‍കാലങ്ങളില്‍ അവര്‍ നല്‍കിയ പിന്തുണയ്ക്ക് പകരമായാണെന്ന് ജെ.ഡി.യു.

മുതിര്‍ന്ന ജെ.ഡി.യു നേതാവും ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പട്നയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് കുമാര്‍ ചൗധരി

മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.യു തന്നെ നിലനിര്‍ത്താതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഞങ്ങളുടെ പഴയ സഖ്യകക്ഷിയാണ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സീറ്റുകള്‍ കുറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നു. അതിനാല്‍, അവര്‍ നയിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കിക്കൊണ്ട് ആ കരുതലിന് തിരികെ ഒരു സമ്മാനം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ചൗധരി പറഞ്ഞു.

പുതിയ സര്‍ക്കാരിനെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

‘നാളെ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനം വിളിച്ചിട്ടുണ്ട്. എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ വിശ്വാസവോട്ട് നേടുമെന്ന കാര്യം ഉറപ്പാണ്.

രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചതിനാലാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. പുതിയ സര്‍ക്കാരിന് നിതീഷ് കുമാറിന്റെ എല്ലാ അനുഗ്രഹവുമുണ്ട്.

സാമ്രാട്ട് ചൗധരി

സംസ്ഥാനത്തെ ജനങ്ങള്‍ ആവര്‍ത്തിച്ച് അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ സര്‍ക്കാരും നിതീഷ് കുമാറിന്റെ പാത പിന്തുടരുമെന്ന് എല്ലാവര്‍ക്കും ഉറപ്പിക്കാം,’ജെ.ഡി.യു നേതാവ് കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമായിരുന്നു ഉപമുഖ്യമന്ത്രിമാര്‍. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്നും സാമ്രാട്ട് ചൗധരി അധികാരമേറ്റതോടെ അധികാര സമവാക്യങ്ങളില്‍ മാറ്റം വന്നു.

ബീഹാറിന്റെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.

വിജയ് കുമാര്‍ ചൗധരിക്ക് പുറമെ ജെ.ഡി.യു നേതാവ് ബിജേന്ദ്ര പ്രസാദ് യാദവും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

നിതീഷ് കുമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഒരു മാസം മുമ്പ് അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.

 

Content Highlight: CM post for BJP in Bihar is reward for past support: JDU

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.