പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
national news
പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 9:48 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബി.ജെ.പി എം.പി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തത്.

നിയമോപദേശം തേടിയതിന് ശേഷമാണ് നടപടിയെടുത്തതെന്നാണ് ദല്‍ഹി പൊലീസിന്റെ വിശദീകരണം.

രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്നും രണ്ട് ബി.ജെ.പി എം.പിമാര്‍ക്ക് പരിക്കേറ്റുവെന്നും കാണിച്ചാണ് ബി.ജെ.പിയുടെ പരാതി. പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നീ എം.പിമാര്‍ക്ക് പരിക്കേറ്റുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.

വനിതാ എംപിമാര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്നും രാഹുല്‍ ഗാന്ധിയാണ് തള്ളിയിട്ടതെന്നും ചൂണ്ടിക്കാട്ടി വഡോദര എം.പി ഹേമന്ദ് ജോഷിയാണ് പരാതി നല്‍കിയത്.

പരാതിയില്‍ പൊലീസ് ഉന്നതതല സമിതിയുമായി നിയമോപദേശം തേടിയതായും ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിയാലോചിച്ചതിനും ശേഷമാണ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.എന്‍.എസ് 125, 115,117,131,351 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുറിവേല്‍പ്പിക്കല്‍,പോലുള്ള കുറ്റങ്ങളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പാര്‍ലമെന്റിന് അകത്തും പുറത്തും ബി.ജെ.പിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. രാജ്യസഭയില്‍ വെച്ച് അമിത് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നും അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്.

Content Highlight: Clashes at Parliament Premises; Case against Rahul Gandhi