ന്യൂദൽഹി: ജന്തർ മന്തറിൽ രണ്ടാം പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ജൂൺ 20നാണ് ദൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി സമാധാനപരമായ രണ്ടാം ഓഫ് ലെെൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ഈ പ്രതിഷേധത്തിന് ആവശ്യമായ ഔദ്യോഗിക അനുമതി തേടിക്കൊണ്ട് പാർട്ടിയുടെ പ്രതിനിധികൾ ദൽഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
സി.ജെ.പി വക്താവ് സൗരവ് ദാസ് ബുധനാഴ്ച ദിവസം മുഴുവൻ സംസദ് മാർഗ് പൊലീസ് സ്റ്റേഷനിൽ ചെലവഴിക്കുകയും, പ്രതിഷേധത്തിന്റെ വിശദമായ പദ്ധതികൾ, ആവശ്യമായ വോളന്റിയർമാരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ കൈമാറി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
സമരവുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഈ സമരം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ഈ സമരത്തിൽ പങ്കുചേരുമെന്നാണ് സി.ജെ.പി പ്രതീക്ഷിക്കുന്നത്.
തങ്ങൾ പോലീസുമായി പൂർണമായി സഹകരിക്കുമെന്നും, ഇതിനുമുമ്പ് രാജ്യത്തുടനീളം സി.ജെ.പി നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ പോലെ ഇതും തികച്ചും സമാധാനപരമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതായും സൗരവ് ദാസ് പറഞ്ഞു.
ജന്തർ മന്തറിൽ സമാധാനപരമായി സമ്മേളിക്കാനുള്ള ഭരണഘടനാപരമായ അവകാശം തങ്ങൾക്കുണ്ടെന്നും, അതിനാൽ ദൽഹി പോലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും ഈ പ്രതിഷേധ സമരത്തിന്റെ വിവരങ്ങൾ തന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ രാജസ്ഥാനിലെ ജയ്പൂരിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യുകയായിരുന്നു.
ജയ്പൂരിലെ രക്തസാക്ഷി സ്മാരകത്തിലായിരുന്നു പ്രതിഷേധ റാലി. പ്രതിഷേധ റാലിക്കായി നിരവധി യുവാക്കൾ സ്മാരകത്തിലെത്തിയിരുന്നു. റാലിയിലേക്ക് പ്രവേശിക്കുന്നതിനിടെ ചിലർ വന്ന് തന്നെ മർദിച്ചതായി ദീപ്‌കെ പറഞ്ഞു.
തനിക്കെതിരായ ആക്രമണത്തെ ദീപ്‌കെ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് എക്‌സ് പോസ്റ്റിൽ ദീപ്‌കെ പറഞ്ഞു. തങ്ങൾ സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: CJP’s second protest at Jantar Mantar on June 20