വിദ്വേഷ പ്രചരണത്തിനെതിരെ ഒത്തുതീര്‍പ്പിനില്ല, മതേതര നിലപാടില്‍ ഉറച്ചു നില്‍ക്കും: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍
Kerala News
വിദ്വേഷ പ്രചരണത്തിനെതിരെ ഒത്തുതീര്‍പ്പിനില്ല, മതേതര നിലപാടില്‍ ഉറച്ചു നില്‍ക്കും: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍
ആദര്‍ശ് എം.കെ.
Friday, 15th May 2026, 4:56 pm

 

തിരുവനന്തപുരം: വിദ്വേഷ പ്രചരണത്തിനെതിരെ യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. മതേതര നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് പോലും വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ലീഗ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണെന്നും മുന്നണിയുടെ വിജയത്തില്‍ ലീഗ് നിര്‍ണായകമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കാലത്തും ബി.ജെ.പി വര്‍ഗീയ പ്രചരണമാണ് നടത്തിയത്. മുസ്‌ലിം ലീഗ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ്. യു.ഡി.എഫ് വിജയത്തിലും അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. കെ. കരുണാകരന്റെ കാലം മുതല്‍ക്കെ ലീഗ് യു.ഡി.എഫിനൊപ്പമുണ്ട്. വിദ്വേഷ കാമ്പയിന്‍ നടത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനാണ് ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്പേസ് വര്‍ഗീയ ശക്തികള്‍ കൊണ്ടുപോകും. അതിനെ തടുത്ത് നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അത് മനസിലാക്കണം.

വിദ്വേഷ പ്രചരണത്തിന് എതിരെ ഒരു ഒത്തുതീര്‍പ്പിനുമില്ല. മതേതര നിലപാടില്‍ ഉറച്ചു നില്‍ക്കും. തെരഞ്ഞെടുപ്പ് കാലത്ത് പോലും വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല.

വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരളത്തെ തകര്‍ക്കാന്‍ ഒരു ശക്തികളെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും അതിനെ എതിര്‍ക്കും.

സാമുദായിക സംഘടനകള്‍ എനിക്കെതിരെ പറയട്ടെ. വ്യക്തിപരമായി എന്നെ ഇഷ്ടമല്ലാത്തവരുണ്ടാകും. പക്ഷെ വര്‍ഗീയത പറയരുത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുകയാണ്.

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതൊന്നും കേരളത്തില്‍ അനുവദിക്കില്ല. ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം രാജ്യത്തോട് നടത്തിയിരിക്കുന്നത്. അതില്‍ ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ പോലും അനുവദിക്കില്ല,’ നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

ഇന്ധന വില വര്‍ധന സാധാരണക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. കെ.സി വേണുഗോപല്‍, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുമായി കോണ്‍ഗ്രസിലെ മന്ത്രി സ്ഥാനം സംബന്ധിച്ചും ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും വി.ഡി. സതീശന്‍ പറഞ്ഞു.

 

Content Highlight: Chief Minister-designate V.D. Satheesan says there is no compromise against hate speech

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.