പൂ ചോദിച്ചാല്‍ പൂക്കാലം തരുന്നയാളാണ് അജയേട്ടന്‍; പൊലീസ് സ്റ്റേഷന്‍ കണ്ടപ്പോള്‍ ഇങ്ങനെയൊന്ന് കേരളത്തില്‍ ഉണ്ടാകുമോയെന്ന് തോന്നി: ചിദംബരം
Movie Day
പൂ ചോദിച്ചാല്‍ പൂക്കാലം തരുന്നയാളാണ് അജയേട്ടന്‍; പൊലീസ് സ്റ്റേഷന്‍ കണ്ടപ്പോള്‍ ഇങ്ങനെയൊന്ന് കേരളത്തില്‍ ഉണ്ടാകുമോയെന്ന് തോന്നി: ചിദംബരം
അക്ഷര
Monday, 22nd June 2026, 7:04 pm

ബാലന്‍ സിനിമയുടെ ടെക്‌നിക്കല്‍ ക്രൂവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. സിനിമയുടെ ബാക്ക് ബോണ്‍ ജിത്തു മാധവനാണെന്നും ജിത്തുവാണ് ചുവരെന്നുമായിരുന്നു ചിദംബരം പറഞ്ഞത്. ഒപ്പം അജയന്‍ ചാലിശേരിയെ കുറിച്ചും വിവേക് ഹര്‍ഷനെ കുറിച്ചും സുഷിന്‍ ശ്യാമിനെ കുറിച്ചുമൊക്കെ ചിദംബരം സംസാരിക്കുന്നുണ്ട്.

ഒരു പൂ ചോദിച്ചാല്‍ പൂക്കാലം തരുന്നയാളാണ് അജയേട്ടനെന്നായിരുന്നു ചിദംബരം പറഞ്ഞത്. ഒരു ദാക്ഷിണ്യവുമില്ലാതെ ഷോട്ട് കട്ട് ചെയ്ത് കളയുന്നയാള്‍ എന്നാണ് വിവേക് ഹര്‍ഷനെ ചിദംബരം വിശേഷിപ്പിച്ചത്. ഇവരൊക്കെയുള്ളതുകൊണ്ടാണ് ബാലന്റെ കഥ എളുപ്പത്തില്‍ പ്രേക്ഷകരോട് പറയാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ജിത്തു ആണ് ബാക്ക് ബോണ്‍, കാരണം ജിത്തു ആണ് ചുവര്. ബാക്കി എല്ലാവരുമായും ഞാന്‍ നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജിത്തുവും ഞാനും ആദ്യമായിട്ടാണ് അസോസിയേറ്റ് ചെയ്യുന്നത്.

പിന്നെ ഷൈജുക്ക, ഒരിക്കലും എന്റെ ഒരു ഡയറക്ടറുടെ വിഷന്‍ ഫുള്‍ഫില്‍ ചെയ്യാന്‍ വേണ്ടി മാത്രമായി പുള്ളിക്കാരന്‍ ഒന്നും ചെയ്യില്ല. പുള്ളിക്കാരന് കൂടി അത് കണ്‍വിന്‍സ്ഡ് ആണെങ്കിലേ ചെയ്യുള്ളൂ. അല്ലെങ്കില്‍ അത് വര്‍ക്ക് ആവുമോ എന്നൊക്കെ ചോദിക്കും. അവിടെ ഒരു ഡിസ്‌കഷന്‍ കഴിഞ്ഞ്, അത് വര്‍ക്ക് ആവുന്ന രീതിയിലേ ചെയ്യുകയുള്ളൂ. അതാണ് എനിക്കും വേണ്ടത്. എന്റെ ഡ്രീം ഫുള്‍ഫില്‍ ചെയ്യുന്നതിലല്ല കാര്യം. മറിച്ച് കഥയില്‍ അത് എങ്ങനെ ഇരിക്കുമെന്നതിലാണ് കാര്യം. അദ്ദേഹം അത്രയും എക്‌സിപീരിയന്‍സ്ഡ് ആണ്. ഏറ്റവും മികച്ച രീതിയില്‍ കഥ പറയുക എന്നതാണ്.

പിന്നെ അജയന്‍ ചാലിശ്ശേരി, പൂ ചോദിച്ചാല്‍ പൂക്കാലം തരുന്ന ഒരാളാണ്. അജയന്‍ എന്ന് പറഞ്ഞ ഒരാളില്ലെങ്കില്‍ മഞ്ഞുമ്മല്‍ എന്ന് പറഞ്ഞ ഒരു സിനിമ ഇല്ല.

ഈ പടത്തില്‍ ആര്‍ട്ട് വലിയ രീതിയില്‍ ഇല്ലെന്ന് തോന്നും. അതാണ് ആര്‍ട്ടിന്റെ ശക്തി. ഈ പടത്തിലെ പൊലീസ് സ്റ്റേഷന്‍ സെറ്റാണ്. അത് ഫുള്‍ നമ്മള്‍ ഉണ്ടാക്കിയതാണ്. അതില്‍ തന്നെ രണ്ട് കാലം കാണിക്കുന്നുണ്ട്. ഇത് കണ്ടിട്ട് കേരളത്തില്‍ ഇങ്ങനെയൊരു പൊലീസ് സ്റ്റേഷനോ എന്ന് ആലോചിച്ചിരുന്നു. എല്ലാം ഭയങ്കര വൃത്തിയിലും പെര്‍ഫെക്ഷനിലും ചെയ്യുന്ന ആളാണ് അജയേട്ടന്‍.

പിന്നെ സുഷിന്‍. അതിന്റെ ഇമോഷണല്‍ കോര്‍ എന്ന് തന്നെ പറയാം. ഞാന്‍ അവന്റെ സ്റ്റുഡിയോയില്‍ ഉണ്ടെങ്കിലും ഞാന്‍ എന്റേതായ പരിപാടിയിലായിരിക്കും. എല്ലാം കഴിഞ്ഞ ശേഷം ഒന്ന് കാണ് എന്ന് പറയും. എനിക്ക് അത്രയും ട്രസ്റ്റാണ്.

സ്‌കോര്‍ ചെയ്യണമെങ്കില്‍ അതിന് വേറൊരു എംപതിയും അണ്ടര്‍സ്റ്റാന്‍ഡിങ് ഓഫ് ലൈഫും വേണം. എങ്ങനെ പ്രേക്ഷകനെ ഈ ഇമോഷനിലേക്ക് എത്തിക്കാമെന്നൊക്കെയുള്ള അവബോധമുണ്ടെങ്കിലേ സ്‌കോര്‍ ചെയ്യാന്‍ പറ്റുള്ളൂ. അത് സുഷിനുണ്ട്.

പിന്നെ വിവേക് ഹര്‍ഷന്‍ (എഡിറ്റര്‍), നമ്മള്‍ എന്ത് ചെയ്താലും അത് ദാരുണമായി കട്ട് ചെയ്ത് കളയും. ഒരു ദാക്ഷിണ്യവും ഇല്ലാതെ. ടോട്ടാലിറ്റിയില്‍ കാണുമ്പോള്‍ നമുക്ക് കാര്യം മനസിലാകും.

പിന്നെ റോണക്‌സ്. ടോവിയെ ട്രാന്‍സ്‌ഫോം ചെയ്ത് ഭയങ്കര ബിലീവബിലിറ്റി കൊണ്ടുവന്നു. അതില്‍ ഒരു സട്ടിലിറ്റി ഉണ്ട്. മേക്കപ്പ് ചെയ്തതുപോലെയിരിക്കില്ല. അതൊരു ഫൈന്‍ ബാലന്‍സാണ്. ഇവരൊക്കെയാണ് എന്റെ ടെക്‌നീഷ്യന്‍സ്. ഇവര്‍ എല്ലാവരുമായും ഇനിയും വര്‍ക്ക് ചെയ്യണം. അവര്‍ ഉള്ളതുകൊണ്ട് എനിക്ക് ഈ കഥ എളുപ്പത്തില്‍ പറയാന്‍ പറ്റി’ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram praises the realistic police station set in ‘Balan