ചതിയന്‍; പാര്‍ട്ടിവിട്ട എ.എ.പി നേതാക്കളുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
India
ചതിയന്‍; പാര്‍ട്ടിവിട്ട എ.എ.പി നേതാക്കളുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
നിഷാന. വി.വി
Sunday, 26th April 2026, 8:46 am

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പിമാര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി എ.എ.പി പ്രവര്‍ത്തകര്‍.

രാജ്യസഭാ എം.പിമാരായ ഹര്‍ഭജന്‍ സിംഗ്, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരുള്‍പ്പടെയുള്ള നേതാക്കളായിരുന്നു രാഘവ് ഛദ്ദയ്‌ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഹര്‍ഭജന്‍ സിങിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ മതിലുകളില്‍ (ഗദ്ദര്‍) ചതിയന്‍ എന്ന് കറുത്ത പെയിന്റ് കൊണ്ട് എഴുതി. കണ്ണുകളില്‍ കറുത്ത തുണി കെട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

സന്ദീപ് പഥക്കിന്റെ വീടിന്റെ പ്രധാന ഗേറ്റിലും പുറം ചുവരിലും മിത്തലിന്റെ ഉടമസ്ഥതയിലുളള ലൗവ്‌ലി പ്രോഫഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഫഗ് വാര ക്യാമ്പസിന്റെ പുറം ചുവരിലും ഇത്തരത്തില്‍ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കിയിരുന്നു.

എം.പിമാര്‍ക്കെതിരെ പഞ്ചാബിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ വീഡിയോകളും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരാണ് രാഘവ് ഛദ്ദയ്ക്കൊപ്പം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

‘തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ആം ആദ്മി പാര്‍ട്ടി വിട്ടു പോവുകയാണ്, അതായത്, ഞാന്‍ കുറച്ചുകൂടി ജനങ്ങളിലേക്ക് പോകുകയാണ്,’ എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തിലെ 15 വര്‍ഷം എ.എ.പിക്കായി സമര്‍പ്പിച്ചു. എന്നാല്‍ അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പാര്‍ട്ടി ഇപ്പോള്‍ അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി വീണ്ടും പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നുവെന്നതായിരുന്നു വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്റിവാളിന്റ പ്രതികരണം.

Content Highlight: Cheater; Workers protest in front of the residence of AAP leaders who left the party

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.